ന്യൂഡൽഹി: ഇന്ത്യയും സൈപ്രസും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡൗലിഡസും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനൊപ്പം, പ്രാദേശികവും ആഗോളവുമായ വിവിധ വിഷയങ്ങളും അന്താരാഷ്‌ട്ര വേദികളിലെ പരസ്പര സഹകരണവും ഇരുനേതാക്കളും ചർച്ച ചെയ്യും. ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സുപ്രധാന കരാറുകളിൽ ഒപ്പുവെക്കുകയും കൈമാറുകയും ചെയ്യും.
നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡൗലിഡസ് ഇന്ത്യയിലെത്തിയിരിക്കുന്നത്. വിദേശകാര്യ മന്ത്രി ഡോ. കോൺസ്റ്റന്റീനോസ് കോംബോസ്, ഗതാഗത-വാർത്താവിനിമയ-പൊതുമരാമത്ത് മന്ത്രി അലക്സിസ് വാഫീഡിസ് എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും പ്രമുഖ വ്യവസായികളും അദ്ദേഹത്തോടൊപ്പമുണ്ട്. ഈ പദവിയിലെത്തിയ ശേഷം ക്രിസ്റ്റോഡൗലിഡസ് നടത്തുന്ന ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഇന്ന് വൈകുന്നേരം രാഷ്‌ട്രപതി ഭവനിൽ വെച്ച് അദ്ദേഹം രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തും.
ഏറെ ദൃഢവും കാലപ്പഴക്കമുള്ളതുമായ സൗഹൃദമാണ് ഇന്ത്യയും സൈപ്രസും തമ്മിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 65-ാം വാർഷികം അടുത്ത വർഷം ഫെബ്രുവരിയിൽ വിപുലമായി ആഘോഷിക്കാനിരിക്കെയാണ് ഈ സുപ്രധാന സന്ദർശനം എന്നത് ശ്രദ്ധേയമാണ്.















