ഭട്കൽ: കർണാടകയിലെ ഭട്കലിന് സമീപം വെങ്കട്ടപുര പുഴയിൽ കക്ക വാരാൻ ഇറങ്ങിയ ഒരേ കുടുംബത്തിലെ എട്ടുപേർ പുഴയിൽ മുങ്ങി മരിച്ചു. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ ദാരുണമായ അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട ഒരു കുടുംബത്തിലെ മറ്റ് മൂന്ന് പേരെ നിലവിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്.
രാവിലെ കക്ക ശേഖരിക്കുന്നതിനായി ഈ കുടുംബം പുഴയിലേക്ക് ഇറങ്ങുമ്പോൾ വലിയ രീതിയിൽ വെള്ളമുണ്ടായിരുന്നില്ല. എന്നാൽ ഇവർ പുഴയിലിറങ്ങിയ സമയത്ത് അപ്രതീക്ഷിതമായി ശക്തമായ വേലിയേറ്റം ഉണ്ടാവുകയും, പുഴയിലെ ജലനിരപ്പ് നിമിഷങ്ങൾക്കുള്ളിൽ അതിവേഗം ഉയരുകയുമായിരുന്നു. ഇവർ നിന്നിരുന്ന ഭാഗം പുഴയിലെ ഏറ്റവും ആഴം കൂടിയ ഭാഗമായിരുന്നതിനാൽ ജലനിരപ്പ് ഉയർന്നതോടെ ആർക്കും നീന്തി രക്ഷപ്പെടാൻ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടായത്.
അപകടത്തിൽപ്പെട്ട ഉടൻ തന്നെ മൂന്ന് പേരെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്താൻ സാധിച്ചു. ഇവരെ ഭട്കലിലെ മുരുഡേശ്വർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകിവരികയാണ്. നിലവിൽ പുഴയിൽ കാണാതായ മറ്റ് രണ്ട് പേർക്കായി വലിയ രീതിയിലുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രദേശവാസികൾക്ക് പുറമെ ഫയർ ആൻഡ് റെസ്ക്യൂ ടീം, സ്കൂബ ഡൈവർമാർ, പോലീസ് എന്നിവർ സംയുക്തമായാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്.















