ആലപ്പുഴ: സി.പിഎം പാർട്ടി ഓഫീസുകൾ ദല്ലാളുമാരും കച്ചവടക്കാരും കയ്യടക്കിയെന്ന വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തിന്റെ മുഖമാസിക യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ് വിമർശനം.
തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ല. ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വർഷം എല്ലാവരും ചേർന്ന് വാഴ്‌ത്തിപാടി. തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ എറിയുന്നു. അധികാര ലഹരിയിൽ പാർട്ടി നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നു.
വിദ്യാർത്ഥി നേതാക്കൾ മുതൽ ബ്രാഞ്ച് ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ അഹങ്കാരമുണ്ട്. കുറ്റങ്ങൾ മുഴുവൻ പിണറായിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാകില്ല. സിപിഐ സൃഷ്‌ടിച്ച പ്രശ്നങ്ങൾ സർക്കാരിന്റെ ശോഭ കെടുത്തി. സിപിഎം ആത്മ പരിശോധനയും സ്വയം വിമർശനവും നടത്തണമെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു.















