ചെന്നൈ: രാഷ്‌ട്രീയമായി വഞ്ചിച്ചു കൊണ്ട് ടി വി കെ മന്ത്രി സഭയിൽ ഭാഗമായ കോൺഗ്രസ്സിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജൂൺ 8-ന് ന്യൂഡൽഹിയിൽ ചേരുന്ന ‘ഇന്ത്യ’ മുന്നണിയുടെ നിർണായക യോഗം ബഹിഷ്കരിക്കാൻ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തീരുമാനിച്ചു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ്സ് സ്വീകരിച്ച വഞ്ചനാപരമായ നിലപാടുകളിൽ അണികൾക്ക് കടുത്ത അമർഷമുണ്ടെന്നും, അവരുടെ വികാരങ്ങളെ മാനിച്ചാണ് കോൺഗ്രസ്സ് പങ്കെടുക്കുന്ന യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നും ഡിഎംകെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ‘ഇന്ത്യ’ മുന്നണിയുടെ രൂപീകരണ സമയം മുതൽ അതിന്റെ കേന്ദ്രശക്തിയായി ഡിഎംകെ പ്രവർത്തിച്ചിട്ടുണ്ടെന്നും ജനാധിപത്യവും മതേതരത്വവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ പാർട്ടി എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നുവെന്നും പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.ദേശീയ തലത്തിലുള്ള വിഷയങ്ങളിൽ പ്രതിപക്ഷ ഐക്യത്തിനൊപ്പം നിൽക്കുമെങ്കിലും, കോൺഗ്രസ്സിന്റെ വഞ്ചനയ്‌ക്ക് മുന്നിൽ വിട്ടുവീഴ്ചയില്ലെന്നും ഡിഎംകെ പറയുന്നു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതൃത്വം നൽകിയ സെക്യുലർ പ്രോഗ്രസീവ് അലയൻസിന്റെ ഭാഗമായി മത്സരിച്ച് കോൺഗ്രസ്സ് അഞ്ച് സീറ്റുകൾ നേടി. എന്നാൽ ഫലം വന്നതിന് പിന്നാലെ ടി വി കെ ഏറ്റവുംവലിയ ഒറ്റക്കക്ഷി ആയപ്പോൾ അവർ സഖ്യം അവസാനിപ്പിച്ചിരുന്നു.
കോൺഗ്രസ്സ് പിന്നീട ഡിഎംകെയെ പൂർണ്ണമായും തഴഞ്ഞ് തമിഴക വെട്രി കഴകം നേതൃത്വം നൽകുന്ന സഖ്യ സർക്കാരിന്റെ ഭാഗമായി.















