വാഷിങ്ടണ്‍: 2026 ഫിഫ ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയ്‌ക്കിടെയുണ്ടായ അപ്രതീക്ഷിത സാങ്കേതിക തകരാര്‍ ഫിഫയ്‌ക്ക് തലവേദനയാകുന്നു. ബുക്കിങ് വെബ്സൈറ്റിലെ പിഴവ് മുതലെടുത്ത് ചില കായികപ്രേമികള്‍ക്ക് ‘പൂജ്യം ഡോളര്‍’ നിരക്കില്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതായി ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജൂണ്‍ മൂന്നിനാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. കാനഡയിലെ ടൊറന്റോയില്‍ നടക്കാനിരിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകളാണ് സാങ്കേതിക തകരാര്‍ മൂലം 60 ഓളം ആരാധകര്‍ക്ക് യാതൊരു തുകയുമില്ലാതെ ബുക്ക് ചെയ്യാന്‍ സാധിച്ചത്.
എന്നാല്‍, ഈ ടിക്കറ്റുകള്‍ നിലവില്‍ റിസര്‍വ്ഡ് ലിസ്റ്റില്‍ ആണെങ്കിലും ആരാധകര്‍ക്ക് സൗജന്യമായി കളി കാണാനാകില്ലെന്ന് ഫിഫ വ്യക്തമാക്കി. ടിക്കറ്റ് റദ്ദാക്കപ്പെടാതിരിക്കാന്‍ കൃത്യമായ തുക ഏഴ് ദിവസത്തിനകം അടയ്‌ക്കണമെന്ന് ഫിഫ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സമയപരിധിക്കുള്ളില്‍ പണമടച്ചില്ലെങ്കില്‍ ടിക്കറ്റുകള്‍ ഉടനടി റദ്ദാക്കപ്പെടും. ലോകകപ്പ് ടിക്കറ്റുകളുടെ അമിതവിലയെച്ചൊല്ലി വിപണിയില്‍ ഇതിനകം തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.
ഫിഫയുടെ ഔദ്യോഗിക റീസെയില്‍ സൈറ്റില്‍ ലോകകപ്പ് ഫൈനലിനായുള്ള നാല് ടിക്കറ്റുകള്‍ക്ക് മാത്രം ഏകദേശം 2.3 മില്യണ്‍ യൂറോ (21 കോടിയിലധികം രൂപ) വരെ ഈടാക്കിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ വിനോദ വിപണിയിലെ ഡിമാന്‍ഡും നിരക്കുകളും കണക്കിലെടുത്താണ് ഇത്തരം വിലകള്‍ നിശ്ചയിക്കുന്നതെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ വാദം. അതേസമയം, ടിക്കറ്റ് വില നിശ്ചയിക്കുന്നതിലും സീറ്റുകള്‍ വിതരണം ചെയ്യുന്നതിലും കൃത്രിമത്വം നടക്കുന്നുണ്ടെന്ന പരാതികളെ തുടര്‍ന്ന് ഫിഫയുടെ ടിക്കറ്റിങ് രീതികള്‍ക്കെതിരെ നിയമപരമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസും ന്യൂജേഴ്സി അറ്റോര്‍ണി ജനറല്‍ ജെന്നിഫര്‍ ഡാവന്‍പോര്‍ട്ടും ചേര്‍ന്നാണ് ഈ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈസ്റ്റ് റൂഥര്‍ഫോര്‍ഡിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് ക്രമീകരണങ്ങളെക്കുറിച്ചും, ജൂലൈ 19-ന് നിശ്ചയിച്ചിരിക്കുന്ന ലോകകപ്പ് ഫൈനലിന്റെ ടിക്കറ്റിങ് രീതികളെക്കുറിച്ചും വിശദീകരണം ആവശ്യപ്പെട്ട് ഫിഫയ്‌ക്ക് കഴിഞ്ഞ ആഴ്ച ഇവര്‍ സമന്‍സ് അയച്ചിട്ടുണ്ട്.















