ഓക്ക്ലന്‍ഡ്: വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നെഞ്ചേറ്റാന്‍ രണ്ട് യുവതാരങ്ങള്‍. ഖത്തര്‍ ദേശീയ ടീമിന്റെ ഭാഗമായ മലയാളി താരം തഹ്‌സിന്‍ മുഹമ്മദ് ജംഷീദും, ന്യൂസീലന്‍ഡ് മധ്യനിരയിലെ ഇന്ത്യന്‍ സാന്നിധ്യമായ സര്‍പ്രീത് സിങ്ങുമാണ് ഈ ലോകകപ്പിലെ ഇന്ത്യന്‍ തിളക്കം. ഇതിനുമുന്‍പ് 2006 ലോകകപ്പില്‍ ഫ്രാന്‍സിന് വേണ്ടി കളിച്ച വികാഷ് ദൊരാസൂവിനാണ് ഇന്ത്യന്‍ വേരുകളുണ്ടായിരുന്നത്. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പിന്റെ വലിയ വേദിയില്‍ ഇന്ത്യന്‍ പാരമ്പര്യമുള്ള രണ്ട് കളിക്കാര്‍ ഒന്നിച്ച് പന്തുതട്ടാന്‍ ഒരുങ്ങുന്നത്.
ന്യൂസീലന്‍ഡിലെ ഓക്ക്ലന്‍ഡില്‍ ഒരു പലചരക്ക് വ്യാപാരം നടത്തുന്ന പഞ്ചാബി കുടുംബത്തിലാണ് 1999 ഫെബ്രുവരി 20-ന് സര്‍പ്രീത് സിങ് ജനിച്ചത്. സാധാരണ രീതിയിലുള്ള ഒരു പഞ്ചാബി അന്തരീക്ഷത്തില്‍ വളര്‍ന്ന സര്‍പ്രീത്, കുട്ടിക്കാലത്ത് ക്രിക്കറ്റിലും ബാസ്‌കറ്റ്‌ബോളിലും കൈവെച്ചിരുന്നെങ്കിലും ഒടുവില്‍ ഫുട്‌ബോളിനെ കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു. മകന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് തണലായി നിന്നത് അമ്മ ശരണ്‍ജിത് ആണ്. കൃത്യമായ പരിശീലനവും വ്യക്തിഗത കോച്ചിങ്ങും ഉറപ്പാക്കി തന്നെ വളര്‍ത്തിയതില്‍ അമ്മയ്‌ക്കുള്ള പങ്ക് സര്‍പ്രീത് എപ്പോഴും ഓര്‍ക്കാറുണ്ട്. ഫുട്‌ബോള്‍ താരമാണെങ്കിലും ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും വിരാട് കോലിയുടെയും കടുത്ത ആരാധകനാണ് ഈ 27-കാരന്‍.
പതിനാറാം വയസ്സില്‍ വെല്ലിങ്ടണ്‍ ഫീനിക്‌സ് എഫ്.സിയിലൂടെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച സര്‍പ്രീത്, 2018-19 സീസണിലെ മികച്ച പ്രകടനത്തോടെയാണ് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് 2019-ലെ അണ്ടര്‍-20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിലേക്കുള്ള വഴിതുറന്നു. ഇതോടെ ബയേണ്‍ മ്യൂണിക്കിന് വേണ്ടി ബൂട്ട് കെട്ടുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന ഖ്യാതിയും, ജര്‍മ്മന്‍ ബുണ്ടസ്ലിഗയില്‍ കളിക്കുന്ന രണ്ടാമത്തെ ന്യൂസീലന്‍ഡ് താരമെന്ന റെക്കോര്‍ഡും സര്‍പ്രീത് സ്വന്തമാക്കി. പിന്നീട് ജര്‍മ്മനി, പോര്‍ച്ചുഗല്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പ്രമുഖ ക്ലബ്ബുകള്‍ക്കായും താരം കളത്തിലിറങ്ങി.
2018 മാര്‍ച്ചില്‍ കാനഡയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് താരം ന്യൂസീലന്‍ഡിന്റെ സീനിയര്‍ ദേശീയ ടീമില്‍ അരങ്ങേറുന്നത്. ആ വര്‍ഷം മുംബൈയില്‍ നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ കെനിയയ്‌ക്കെതിരെ തന്റെ ആദ്യ രാജ്യാന്തര ഗോള്‍ കുറിച്ചു. ഇതേ ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരെ ന്യൂസീലന്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം നേടിയപ്പോള്‍, ആ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് സര്‍പ്രീതിന്റെ മികച്ച പാസുകളായിരുന്നു. പാരീസ് ഒളിമ്പിക്‌സിലും ന്യൂസീലന്‍ഡ് ടീമിന്റെ പ്രധാന കരുത്തായിരുന്നു ഈ മധ്യനിര താരം.















