ഫുട്‌ബോള്‍ ലോകം ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ) വിസ്മയക്കാഴ്ചകളിലേക്ക് കണ്‍തുറക്കുന്നു. ഡേറ്റകളില്‍ നിന്ന് പുതിയ വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന ജനറേറ്റീവ് എ.ഐ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളാണ് ഇത്തവണ ഫിഫ കളിക്കളത്തില്‍ പരീക്ഷിക്കുന്നത്. ഇതോടെ കളി നിയന്ത്രിക്കുന്നതിലും തന്ത്രങ്ങള്‍ മെനയുന്നതിലും ഡിജിറ്റല്‍ യുഗത്തിന്റെ പുതിയ മാറ്റങ്ങള്‍ ദൃശ്യമാകും.
കളിയുടെ കേന്ദ്രബിന്ദുവായ പന്തില്‍ നിന്നാണ് ഫിഫയുടെ ഈ സാങ്കേതിക മാറ്റങ്ങള്‍ തുടങ്ങുന്നത്. ‘ട്രയോണ്ട’ എന്ന് പേരിട്ടിരിക്കുന്ന ഇത്തവണത്തെ ലോകകപ്പ് പന്ത് വെറുമൊരു പന്തല്ല, മറിച്ച് ഒരു എ.ഐ സ്മാര്‍ട്ട് ബോളാണ്. പന്തിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക സെന്‍സര്‍ ഓരോ സെക്കന്‍ഡിലും 500 തവണയെന്ന കണക്കില്‍ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കും. കളിക്കാരന്‍ പന്തില്‍ തൊടുന്ന നിമിഷം മുതല്‍ അതിന്റെ വേഗത, ദിശ, തിരിവുകള്‍, ഓരോ ഷോട്ടുകളുടെയും കരുത്ത് എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തും.
ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ ഷോട്ട് ആരുടേതാണെന്ന് കണ്ടെത്താന്‍ മാത്രമല്ല, വീഡിയോ അസിസ്റ്റന്റ് റഫറിയെ കൂടുതല്‍ കൃത്യതയോടെ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കാനും ഈ സ്മാര്‍ട്ട് ബോളിനാകും. പന്തില്‍ അവസാനമായി തൊട്ടത് ആരാണെന്ന് കണ്ടെത്താനും തെറ്റായ കോര്‍ണര്‍ കിക്കുകള്‍ തിരുത്താനും ഈ സംവിധാനം ഉപയോഗിക്കാം. കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലെ ജപ്പാന്‍-സ്‌പെയിന്‍ മത്സരത്തില്‍ പന്ത് ലൈന്‍ മറികടന്നോ ഇല്ലയോ എന്നതുമായി ബന്ധപ്പെട്ടുണ്ടായ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ വിവാദങ്ങള്‍ക്ക് ഇനി സ്ഥാനമുണ്ടാകില്ല.
പുതിയ ‘കണക്റ്റഡ് ബോള്‍’ സാങ്കേതികവിദ്യയും ത്രീഡി റെന്‍ഡറിംഗും ചേരുന്നതോടെ പന്ത് കളിക്കളത്തിന് പുറത്തുപോയോ എന്ന് ഗോള്‍ ലൈന്‍ ടെക്‌നോളജി പോലെ കൃത്യമായി മനസ്സിലാക്കാം. റഫറിമാരുടെ ചലനങ്ങള്‍ക്കൊപ്പം ക്യാമറ ദൃശ്യങ്ങള്‍ അവ്യക്തമാകുന്ന പ്രശ്‌നം പരിഹരിക്കാന്‍ ‘സ്റ്റെബിലൈസ്ഡ് റെഫ് ക്യാം’ സാങ്കേതികവിദ്യ ഇത്തവണ ഉപയോഗിക്കും. ഇത് തത്സമയ സംപ്രേഷണത്തിന് കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ സമ്മാനിക്കും.
ഓഫ്സൈഡ് നിര്‍ണ്ണയം കൂടുതല്‍ വേഗത്തിലാക്കാന്‍ പരിഷ്‌കരിച്ച സെമി-ഓട്ടോമേറ്റഡ് ഓഫ്സൈഡ് സംവിധാനവും സജ്ജമാണ്. മുന്‍പ് 50 സെന്റീമീറ്റര്‍ വരെയുള്ള വ്യത്യാസങ്ങളാണ് സിസ്റ്റം തിരിച്ചറിഞ്ഞിരുന്നതെങ്കില്‍, ഇനിമുതല്‍ വെറും 10 സെന്റീമീറ്ററിന്റെ ഓഫ്സൈഡ് പോലും കൃത്യമായി പിടികൂടാം. ഈ മുന്നറിയിപ്പുകള്‍ വി.എ.ആര്‍ റൂമില്‍ നിന്നെത്തുന്നതുവരെ കാത്തുനില്‍ക്കാതെ അസിസ്റ്റന്റ് റഫറിമാരുടെ ഇയര്‍പീസിലേക്ക് ഓഡിയോ അലര്‍ട്ടായി നേരിട്ടെത്തും.
മത്സരങ്ങള്‍ക്ക് ശേഷം വലിയ റിപ്പോര്‍ട്ടുകളായി ടീമുകള്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന പഴയ രീതി ഇനി മാറും. മത്സരത്തിന് മുന്നെയോ ശേഷമോ ടീമുകള്‍ക്ക് ആവശ്യാനുസരണം റിയല്‍ ടൈം ഡേറ്റ ലഭ്യമാക്കും. എതിര്‍ ടീമിന്റെ മുന്‍പത്തെ കോര്‍ണര്‍ കിക്കുകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ ജനറേറ്റീവ് എ.ഐ അസിസ്റ്റന്റ് അത് ഗ്രാഫിക്‌സ് സഹിതം നല്‍കും. ഇത് ചെറിയ ടീമുകള്‍ക്ക് വലിയ ടീമുകള്‍ക്കെതിരെ മികച്ച തന്ത്രങ്ങള്‍ മെനയാന്‍ സഹായകരമാകും.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 1248 കളിക്കാരെയും കേവലം ഒരു സെക്കന്‍ഡ് കൊണ്ട് ത്രീഡി സ്‌കാനിംഗിന് വിധേയമാക്കി അവരുടെ ഡിജിറ്റല്‍ രൂപങ്ങള്‍ (എ.ഐ അവതാറുകള്‍) സൃഷ്ടിക്കും. സ്റ്റേഡിയത്തിലെ 16 പ്രത്യേക ക്യാമറകള്‍ വഴി ഓരോ മത്സരത്തിലും കളിക്കാരെ ട്രാക്ക് ചെയ്ത് 15 കോടിയോളം ഡേറ്റാ പോയിന്റുകള്‍ ശേഖരിക്കും. വി.എ.ആറിനും പ്രേക്ഷകര്‍ക്കും ഗോള്‍കീപ്പറുടെ കണ്ണിലൂടെയുള്ള ദൃശ്യങ്ങള്‍ വരെ കാണാന്‍ സാധിക്കുന്ന സംവിധാനവും ഒരുങ്ങുന്നുണ്ടെന്നാണ് സൂചനകള്‍.















