അഗര്‍ത്തല: രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ‘സ്മാര്‍ട്ട് ബോര്‍ഡര്‍ പ്രൊജക്റ്റ്’ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന്റെ ഭാഗമായുള്ള പൈലറ്റ് പദ്ധതി അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും. ത്രിപുരയിലെ ലങ്കാമുറ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റില്‍ നടന്ന ‘പ്രഹരി സമ്മേളനത്തെ’ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്യാധുനിക സാങ്കേതികവിദ്യ, ജവാന്മാര്‍, പ്രാദേശിക സിവില്‍ ഭരണകൂടം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് ആര്‍ക്കും തകര്‍ക്കാനാകാത്ത ഒരു അതിര്‍ത്തി മാനേജ്‌മെന്റ് സംവിധാനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ത്രിപുര, പശ്ചിമ ബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സുരക്ഷിതമല്ലാത്ത അതിര്‍ത്തികള്‍ വഴിയുള്ള നുഴഞ്ഞുകയറ്റത്തിലൂടെയോ അതിര്‍ത്തിയിലെ സുരക്ഷാ വീഴ്ചകള്‍ വഴിയോ യാതൊരുവിധ ജനസംഖ്യാപരമായ മാറ്റങ്ങളും ഉണ്ടാകാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ഉറപ്പിച്ചു പറഞ്ഞു.
മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, കന്നുകാലി കടത്ത് തുടങ്ങിയ ഭീഷണികള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൂട്ട വൃക്ഷത്തൈ നടീല്‍ യജ്ഞത്തില്‍ പങ്കെടുത്ത അമിത് ഷാ, ഒരു അഗര്‍ മരത്തൈ നട്ടുപിടിപ്പിച്ചു. തുടര്‍ന്ന് ജവാന്മാരെ അഭിസംബോധന ചെയ്യവെ, 2019 മുതല്‍ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ് ഉദ്യോഗസ്ഥര്‍ രാജ്യത്തുടനീളം 6.40 കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു.
വരും വര്‍ഷം മുതല്‍ ഒരൊറ്റ വര്‍ഷത്തിനുള്ളില്‍ രണ്ട് കോടിയിലധികം തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ സിഎപിഎഫ് ജവാന്മാര്‍ കൂട്ടായ ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിലൂടെ ജവാന്മാര്‍ക്ക് ഒരേസമയം രാജ്യത്തെയും പരിസ്ഥിതിയെയും ഒരുപോലെ സേവിക്കാന്‍ സാധിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.















