ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാ പ്രവർത്തനം എന്ന് വിളിച്ച പോലീസ് അതിക്രമത്തിൽ പ്രതിയാക്കപ്പെട്ട ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്. നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസിലാണ് പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ നല്‍കിയ മുന്‍കൂര്‍ ജ്യാമാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി 9ന് വിധി പറയുക.
പിണറായിയുടെ ഗണ്‍മാന്മാരായിരുന്ന അനില്‍കുമാര്‍, സന്ദീപ്, പോലീസുകാരായ വിപിന്‍, ഷൈജു, അരുണ്‍ എന്നിവരാണ് പ്രതികള്‍. ഇരുവിഭാഗത്തിന്റെയും വാദം കോടതി വിശദമായി കേട്ടു. മര്‍ദന ദൃശ്യങ്ങള്‍ കോടതി പലതവണ കണ്ടു. വധശ്രമക്കുറ്റം ചുമത്തിയ എസ്ഐടി നടപടിയെ കോടതി ചോദ്യം ചെയ്തു. തല ലക്ഷ്യം വച്ചാണ് ഗണ്‍മാന്മാര്‍ മര്‍ദിച്ചതെന്ന് ഉറപ്പുണ്ടോ എന്ന് കോടതി ചോദ്യം ഉന്നയിച്ചു.
പെട്ടന്നുള്ള പ്രതികരണമല്ലേ ഉണ്ടായതെന്നും, ഇത്തരം പ്രതിഷേധം ഉണ്ടാവുമെന്ന് ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നോയെന്നും ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നോയെന്നും കോടതി ചോദിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടും മുന്‍പ് ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചേര്‍ത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. മെയ് 30ന് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ഉണ്ടായിരുന്നത്. എന്നാല്‍ ചുരുങ്ങിയ സമയപരിധിയില്‍ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തത് എന്തിനെന്നും കോടതി ചോദിച്ചു. പ്രതികള്‍ ജാമ്യാപേക്ഷ കൊടുത്ത സമയത്ത് ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ആയിരുന്നു ചുമത്തിയത്. ജാമ്യം കിട്ടിയാല്‍ ജാമ്യം റദ്ദാക്കാനുള്ള അപേഷ നല്‍കി അത് ചെയ്യണം. അതാണ് നടപടിക്രമം. 308-ാം വകുപ്പ് കുട്ടി ചേര്‍ത്തതില്‍ അല്ല, ചേര്‍ത്ത രീതിയിലാണ് എതിര്‍പ്പ്. പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കണ്ട കോടതി ദൃശ്യങ്ങള്‍ക്ക് വ്യക്തതക്കുറവുണ്ടെന്നും പറഞ്ഞു. തലയ്‌ക്കടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാനില്ലെന്നും, വാഹനത്തില്‍ നിന്ന് ഗണ്‍മാന്മാര്‍ ഇറങ്ങുന്നത് കാണാനാകുന്നില്ലെന്നും കോടതി പറഞ്ഞു. മര്‍ദനം ഉണ്ടായില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. തല ലക്ഷ്യം വച്ചാണ് മര്‍ദനമുണ്ടായതെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ച കോടതി കുനിഞ്ഞത് കൊണ്ടല്ലേ അത്തരത്തില്‍ അടിയേറ്റതെന്നും ചോദിച്ചു.
പ്രതികള്‍ മര്‍ദിക്കാന്‍ ഉപയോഗിച്ച ആയുധം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് കൊടുത്തതല്ലെന്ന് വാദിഭാഗം അറിയിച്ചു. അവര്‍ക്ക് ആ ആയുധം എവിടെ നിന്ന് കിട്ടിയെന്നറിയില്ല. പോലീസിന് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലഭിച്ച ആയുധമല്ല മര്‍ദനത്തിന് ഉപയോഗിച്ചതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ചു നല്‍കിയ ലാത്തിയാണ് ഗണ്‍മാന്‍മാര്‍ ഉപയോഗിച്ചതെന്ന് പ്രതിഭാഗം വ്യക്തമാക്കി.
കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് കിട്ടിയത് ചൂണ്ടിക്കാട്ടിയ ജഡ്ജി ഹണി എം. വര്‍ഗീസ് പ്രോസിക്യൂഷനും എസ്‌ഐടിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി.
2023 ഡിസംബറിലാണ് നവകേരള യാത്രയ്‌ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കളെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ചത്.















