ലക്നൗ: വാരണാസി സമ്പൂർണ്ണ ശുചിത്വ നഗരമാക്കാൻ പദ്ധതി. ഇറച്ചി, മീൻ കടകൾ നഗരത്തിന് പുറത്തേക്ക് മാറ്റും. നൂറിലധികം സ്റ്റാളുകളാണ് ഇത്തരത്തിൽ നഗര പരിധിക്ക് പുറത്തേക്ക് മാറ്റുക. തീർത്ഥാടന നഗരിയായ വാരണാസിയെ കൂടുതൽ പവിത്രമാക്കുക. എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്തിടെ നടന്ന മുനിസിപ്പൽ കോർപ്പറേഷൻ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഓരോ വർഷവും വാരണാസിയിൽ എത്തുന്ന ഭക്തരുടെ എണ്ണം കൂടി വരികയാണ്. ഭക്തരുടെ ആത്മീയമായ അനുഭവം മെച്ചപ്പെടുത്താൻ കൂടിയാണ് നഗരസഭയുടെ ശ്രമം.
മുനിസിപ്പൽ കോർപ്പറേഷൻ യോഗത്തിൽ എടുത്ത തീരുമാനമനുസരിച്ച് നഗരത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഇറച്ചി, മത്സ്യ കടകൾ ഒടുവിൽ നഗര പരിധിക്ക് പുറത്ത് മാറ്റിസ്ഥാപിക്കും. ഭക്തർ കൂടുതലായി എത്തുന്ന വേളകളിൽ പലപ്പോഴും വാരണാസിയിലെ മത്സ്യ- മാംസക്ക ടകൾ ദിവസങ്ങളോളം അടച്ചിടേണ്ടി വരാറുണ്ട്. ഇതിന് കൂടി പരിഹാരമാകും പുതിയ പദ്ധതി. കഴിഞ്ഞ വർഷം കോർപ്പറേഷൻ യോഗത്തിൽ കൗൺസിലർ ഗുൽഷൻ അലി ഈ വിഷയം ഉന്നയിച്ചിരുന്നു.
2021 ഡിസംബറിൽ കാശി വിശ്വനാഥ ഇടനാഴി ഉദ്ഘാടനം ചെയ്തതിനുശേഷം, സന്ദർശകരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയാണ് രേഖപ്പെടുത്തിയത്. ഇതിനോടകം 29.8 കോടി ഭക്തർ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരു കോടിയിലധികം ഭക്തർ ക്ഷേത്രത്തിലെത്തിയത്.















