ഹോര്‍മുസില്‍ യു.എസ് ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടു; തിരിച്ചടിച്ച് അമേരിക്ക; ഇറാനില്‍ സ്‌ഫോടന പരമ്പര

Published by
ജനം വെബ്‌ഡെസ്ക്

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്റര്‍ തകര്‍ത്തതിന് പിന്നാലെ ഇറാനെതിരെ വ്യോമാക്രമണത്തിന് ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടതായി ട്രംപ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ വ്യോമസേന ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ ശക്തമായ പ്രത്യാക്രമണം നടത്തിയത്.

എന്നാല്‍, ഈ സംഭവത്തെ മുന്‍നിര്‍ത്തി ശത്രുക്കള്‍ പുതിയ യുദ്ധത്തിന് മുതിര്‍ന്നാല്‍ കടുത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സും മുന്നറിയിപ്പ് നല്‍കി. ഇറാന് മേല്‍ ‘സ്വയംരക്ഷാ’ പ്രത്യാക്രമണവുമായി യു.എസ് ഇറാനിലെ വിവിധ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ശക്തമായ ആക്രമണം ആരംഭിച്ചു. പ്രസിഡന്റ് ട്രംപിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് യു.എസ് സൈന്യം വ്യക്തമാക്കി. അമേരിക്കന്‍ സൈന്യം എക്‌സില്‍ കുറിച്ചതിങ്ങനെ.

‘ചൊവ്വാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ത്ത ഇറാന്റെ നടപടിക്ക് മറുപടിയായി, കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ ഉത്തരവുപ്രകാരം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് സ്വയംരക്ഷയ്‌ക്കായുള്ള തിരിച്ചടി ആരംഭിച്ചിരിക്കുന്നു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അനാവശ്യ പ്രകോപനത്തിനുള്ള കൃത്യമായ മറുപടിയാണിത്.’ ആക്രമണം നടത്തിയ കൃത്യമായ ലക്ഷ്യസ്ഥാനങ്ങള്‍ അമേരിക്ക ആദ്യഘട്ടത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ത്തത് ഇറാന്റെ ഡ്രോണ്‍ഹോര്‍മുസ് കടലിടുക്കിന് സമീപം യു.എസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വീണ്ടും വഷളായത്.

സാങ്കേതിക തകരാറാണോ അതോ ആക്രമണമാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇറാന്റെ ആത്മഹത്യാ ഡ്രോണ്‍ ഇടിച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. അത്യാധുനിക ഡ്രോണ്‍ ബോട്ട് വഴി പൈലറ്റുമാരെ രക്ഷപെടുത്തി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. യു.എസ് നാവികസേനയുടെ ചരിത്രത്തിലാദ്യമായി ഒരു സമുദ്ര ഉപരിതല ഡ്രോണ്‍ ഉപയോഗിച്ചാണ് ഇവരെ ജീവനോടെ കണ്ടെത്തിയത്.

കടലില്‍ വീണ പൈലറ്റുമാര്‍ ഒമാന്‍ തീരക്കടലില്‍ ഏതാണ്ട് രണ്ട് മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് 24 അടി നീളമുള്ള യു.എസ് നാവികസേനയുടെ റിമോട്ട് നിയന്ത്രിത ബോട്ട് ഇവരെ കണ്ടെത്തി സുരക്ഷിതമായി കരയിലെത്തിച്ചത്. പൈലറ്റുമാര്‍ക്ക് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് അറിയിച്ചു. പൈലറ്റുമാര്‍ സുരക്ഷിതരാണെന്ന് പ്രസിഡന്റ് ട്രംപും സ്ഥിരീകരിച്ചു. ആദ്യഘട്ടത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവം അത്ര വലിയ കാര്യമല്ലെന്ന രീതിയിലാണ് ഡൊണാള്‍ഡ് ട്രംപ് സംസാരിച്ചത്. ന്യൂയോര്‍ക്കില്‍ ഒരു എന്‍.ബി.എ ബാസ്‌കറ്റ്‌ബോള്‍ മത്സരം കണ്ട് മടങ്ങവെ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, പൈലറ്റുമാര്‍ സുരക്ഷിതരാണെന്നും ഇതൊരു ‘വലിയ പ്രശ്‌നമല്ല’ എന്നും പ്രതികരിച്ചിരുന്നു.

എന്നാല്‍ മണിക്കൂറുകള്‍ക്കകം ട്രംപ് നിലപാട് മാറ്റി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ ഇറാനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ രംഗത്തുവന്നു. ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണം നടത്തുകയായിരുന്ന യു.എസിന്റെ അത്യാധുനിക ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടതാണെന്ന് സൈന്യം തനിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നും ഇതിന് അമേരിക്ക ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കുറിച്ചു. യു.എസ് ആക്രമണം ആരംഭിച്ചതിന് പിന്നാലെ നല്‍കിയ അഭിമുഖത്തിലും ഇറാനുള്ള തിരിച്ചടി വളരെ ശക്തമായിരിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. അതേസമയം, ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന കാര്യം പൂര്‍ണ്ണമായി നിഷേധിക്കാതെ തന്നെ, അത് ബോധപൂര്‍വ്വം ചെയ്തതല്ലെന്ന് ഇറാന്റെ വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

അതിര്‍ത്തി മേഖലകളില്‍ ഇത്തരം അപകടങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എക്‌സില്‍ കുറിച്ചതിങ്ങനെ: ‘ഞങ്ങളുടെ അതിര്‍ത്തിക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്ന വിദേശ സൈന്യങ്ങള്‍ അവരുടെ തന്നെ മനുഷ്യസഹജമായ പിഴവുകള്‍ കൊണ്ടോ അപകടങ്ങള്‍ കൊണ്ടോ എപ്പോഴും ഭീഷണിയിലാണ്. സുരക്ഷിതരായിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം വിദേശ സൈന്യം ഈ പ്രദേശം വിട്ടുപോവുക എന്നതാണ്. ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്‌ട്ര ജലാശയമല്ല, അത് ഇറാനും ഒമാനും പങ്കിടുന്ന പ്രദേശമാണ്.’തങ്ങളുടെ അതിര്‍ത്തി ലംഘിക്കുന്ന ശത്രുക്കളുടെ ഒരു നീക്കവും വെറുതെ വിടില്ലെന്നും ഇറാന്റെ സൈനിക വക്താക്കള്‍ മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിന്റെ വടക്കന്‍ അതിര്‍ത്തിയിലുള്ള ഇറാന്റെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുഹെസ്തക്, സിറിക്, മിനാബ് തുടങ്ങിയ പ്രദേശങ്ങളിലാണ് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടത്. പലയിടങ്ങളിലും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജീവമായതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇറാന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Share