ചെന്നൈ: തമിഴ് ചലച്ചിത്ര ലോകത്തെ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച പ്രശസ്ത സംവിധായകനും നടനുമായ ഭാരതിരാജ (84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. സ്റ്റുഡിയോ സെറ്റുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നിരുന്ന തമിഴ് സിനിമയെ ഗ്രാമീണതയുടെ യഥാര്‍ത്ഥ ഭംഗിയിലേക്കും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കും ഇറക്കിക്കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2004-ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
1977-ല്‍ കമല്‍ഹാസനും ശ്രീദേവിയും രജനീകാന്തും ഒന്നിച്ച ’16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തന്നെ തമിഴ് സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. തുടര്‍ന്നങ്ങോട്ട് ശിവാജി ഗണേശന്‍ ഉള്‍പ്പെടെയുള്ള മുന്‍നിര നായകന്മാരെ വെച്ച് നിരവധി ജനപ്രിയ ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കി.
അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചില ചിത്രങ്ങള്‍: കിഴക്കേ പോകും റെയില്‍ (1978), സിഗപ്പ് റോജാക്കള്‍ (1978), അലൈകള്‍ ഓയ്വതില്ലൈ (1981), ടിക് ടിക് ടിക് (1981), മുതല്‍ മര്യാതൈ (1985), 2020ല്‍ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാതൈ’ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. സംവിധാനത്തിന് പുറമെ ഒരു നടനായും ഭാരതിരാജ സിനിമാപ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ചു.
‘ആയുധ എഴുത്ത്’, ‘പാണ്ഡ്യനാട്’, ‘ഈശ്വരന്‍’, ‘തിരുച്ചിത്രമ്പലം’, ‘മഹാരാജ’ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മോഹന്‍ലാലും ശോഭനയും ഒന്നിച്ച ‘തുടരും’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. കേരളവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഭാരതിരാജ, 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ സമിതിയുടെ ജൂറി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയിലെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിനാണ് അവസാനമാകുന്നത്.