ന്യൂഡല്‍ഹി: യു.എസ്-ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ തീരത്ത് ഇന്ത്യന്‍ ജീവനക്കാരുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. 48 മണിക്കൂറിനിടെ രണ്ടാം തവണയും ഇന്ത്യയിലെ യു.എസ് ചാര്‍ജ് ഡി അഫയേഴ്‌സ് ജേസണ്‍ മീക്‌സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ വിയോജിപ്പ് അറിയിച്ചു. ഡല്‍ഹിയിലെ യു.എസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ കൂടിയായ അദ്ദേഹത്തെ വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി (അമേരിക്കാസ്) ആണ് വിളിച്ചുവരുത്തിയത്.
വ്യാഴാഴ്ച ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപം 20 ഇന്ത്യന്‍ ജീവനക്കാരുണ്ടായിരുന്ന ‘എംടി ജല്‍വീര്‍’ എന്ന ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ ഈ നിര്‍ണായക നീക്കം. ഗിനിയന്‍ പതാകയേന്തിയ ഈ കപ്പലില്‍ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒമാനിലെ ഇന്ത്യന്‍ എംബസി പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ‘എംടി മാരിവെക്‌സ്’ എന്ന കപ്പലിന് നേരെയാണ് ആദ്യ ആക്രമണമുണ്ടായത്. കപ്പലിന് തീപിടിച്ചെങ്കിലും അതിലുണ്ടായിരുന്ന 24 ഇന്ത്യന്‍ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
പലാവു പതാകയേന്തിയ ‘എംടി സെറ്റബെല്ലോ’ എന്ന ടാങ്കര്‍ ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് ആക്രമിക്കപ്പെട്ടു. 24 ജീവനക്കാരില്‍ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും കാണാതായ മൂന്ന് ഇന്ത്യന്‍ ജീവനക്കാരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെടുത്തു. ഇന്ത്യന്‍ ജീവനക്കാരുടെ മരണം കപ്പല്‍ വ്യൂഹത്തിന് തീരാനഷ്ടമാണെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം മോദി സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ‘എക്‌സ്’ (ട്വിറ്റര്‍) കുറിപ്പിലൂടെ അറിയിച്ചു.
മധ്യേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ വാണിജ്യ കപ്പലുകള്‍ക്കും സാധാരണക്കാര്‍ക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്‌ട്ര കപ്പല്‍പ്പാതകള്‍ എല്ലാ കപ്പലുകള്‍ക്കുമായി സുരക്ഷിതവും തുറന്നതുമായിരിക്കണമെന്നും ഇന്ത്യ യു.എസിനോട് ശക്തമായി ആവശ്യപ്പെട്ടു.















