ന്യൂഡൽഹി: അടുത്ത വർഷത്തോടെ ഒന്നോ രണ്ടോ സംസ്ഥാനങ്ങൾ ഒഴികെ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് സായുധ സേനാ പ്രത്യേക അധികാര നിയമം( AFSPA) പൂർണമായി പിൻവലിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
2019 മുതൽ, വിവിധ ഗ്രൂപ്പുകളും സംസ്ഥാന സർക്കാരുകളും തമ്മിൽ 12 കരാറുകൾ ഒപ്പുവച്ചു, ഇത് മേഖലയിലെ അക്രമ സംഭവങ്ങളിൽ 80 ശതമാനം ഗണ്യമായ കുറവിന് കാരണമായി. വടക്കുകിഴക്കൻ മേഖലയുടെ 80%-ലധികം ഭാഗത്തുനിന്ന് ഇതിനകം അഫ്സ്പ നീക്കം ചെയ്തു കഴിഞ്ഞു. ഇത് സമാധാനം തിരിച്ചെത്തിയതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അസം-നാഗാലാൻഡ് അതിർത്തി പ്രദേശങ്ങളിൽ ക്രൂഡ് ഓയിൽ നിക്ഷേപവുമായി ബന്ധപ്പെട്ട കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ത്രികക്ഷി ധാരണാപത്രം ഒപ്പുവച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം-നാഗാലാൻഡ് അതിർത്തിയിലെ തർക്ക പ്രദേശത്ത് (ഡിഎബി) എണ്ണ, ധാതുക്കൾ എന്നിവയുടെ പര്യവേക്ഷണവുമായി ബന്ധപ്പെട്ടാണ് ധാരണാപത്രം യാഥാർത്ഥ്യമായത്. കരാറിനെ ചരിത്ര നിമിഷം എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. ഈ പ്രദേശത്ത് എണ്ണയും വാതകവും മാത്രമല്ല, വൻതോതിൽ ധാതു നിക്ഷേപങ്ങളുണ്ടെന്നും ഇത്രയും കാലം ക്രമസമാധാന പ്രശ്നങ്ങൾ കാരണം രാജ്യത്തിന് ഉപയോഗപ്പെടുത്താൻ സാധിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു.
കരാറിലൂടെ വടക്കുകിഴക്കൻ മേഖലയിലെ വികസനത്തിന്റെ പുതിയ വഴികൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ മാത്രം 15,000 കോടിയിലധികം രൂപ എണ്ണ നിക്ഷേപമുണ്ട്. നാഗാലാൻഡിലുടനീളം വ്യാപിച്ചുകിടക്കുന്ന എണ്ണ ഖനനം ചെയ്താൻ സാധിച്ചാൽ, വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















