കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി മുരാരി ബാബു (61) അന്തരിച്ചു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. രാത്രി 12.48 ആണ് മരണം സംഭവിച്ചത്. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ആണ്. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടിൽ നടക്കും.
തിരുവതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്നു മുരാരി ബാബു. ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളിയിലെയും സ്വർണ്ണപ്പാളികൾ മോഷ്ടിച്ച കേസിൽ തൊണ്ണൂറ് ദിവസത്തോളം ജയിലിലായിരുന്നു ഇയാൾ. എസ്എടി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.
ജയിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്‌ക്കുള്ള നടപടികൾ പുരോഗമിക്കെയായിരുന്നു മരണം.
ശബരിമല സ്വർണക്കൊള്ളയ്‌ക്ക് ചുക്കാൻ പിടിച്ചയാളാണ് മുരാരി ബാബു. 2019ൽ ഇയാൾ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന കാലത്താണ് മോഷണം നടന്നത്. 1998ല്‍ വിജയ്മല്യ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ കാര്യം മുരാരി ബാബുവിന് അറിയാമായിരുന്നു. എന്നിട്ട് 2019 ലും 2024 ലും പാളികള്‍ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തി ദേവസ്വം രേഖകളിൽ കൃത്രിമം കാണിച്ചു.
ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെക്കൊണ്ടുത്തന്നെ സ്വര്‍ണം പൂശിക്കണമെന്നു കഴിഞ്ഞവര്‍ഷം ദേവസ്വം ബോര്‍ഡിന് ശുപാര്‍ശ നല്‍കിയതും മുരാരി ബാബുവായിരുന്നു. 1997ൽ ദേവസ്വം ബോർഡിലെ ഉയർന്ന പദവിയിലുണ്ടായിരുന്നയാളുടെ സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ സ്ഥിരനിയമനം ലഭിച്ചു. അവിടെ നിന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വരെ ഉയർന്നത്. ഏറ്റുമാനൂർ ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന കാലത്തും നിരവധി അഴിമതി ആരോപണങ്ങൾ ഇയാൾക്കെതിരെയുണ്ടായിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ കുറ്റപത്ര സമർപ്പണം അവസാന ഘട്ടത്തിലായതിനാൽ മുരാരി ബാബുവിന്റെ മരണം തുടർനടപടികളെ ബാധിക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.















