കൊല്‍ക്കത്ത: സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ നടത്തുന്നവര്‍ക്കും ക്രമസമാധാനപാലകര്‍ക്ക് നേരെ കൈയേറ്റം നടത്തുന്നവര്‍ക്കും എതിരെ കടുത്ത മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. പൊതുസമാധാനവും ക്രമസമാധാനനിലയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ സീറോ ടോളറന്‍സ് നയം സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ 12-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) സംഘടിപ്പിച്ച സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് സുവേന്ദു അധികാരി പറഞ്ഞു. സമൂഹവിരുദ്ധര്‍ക്ക് അശാന്തി പടര്‍ത്താന്‍ ഭരണകൂടം അനുവാദം നല്‍കില്ലെന്നും, നിയമം കൈയിലെടുക്കുന്നവര്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അക്രമികള്‍ക്ക് കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ‘ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചാല്‍ എന്നെക്കാള്‍ മോശക്കാരന്‍ വേറെയുണ്ടാകില്ല. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കും നിയമം കൈയിലെടുക്കുന്നവര്‍ക്കുമെതിരെ സാധ്യമായ ഏറ്റവും കര്‍ശനമായ നടപടി സ്വീകരിക്കും,’ അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ അക്രമസംഭവങ്ങളോട് ശക്തമായാണ് പ്രതികരിച്ചിട്ടുള്ളതെന്നും, ഗുണ്ടായിസവും അക്രമവും സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളും ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ക്രമസമാധാനനില നിലവില്‍ പൂര്‍ണ്ണമായി നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം, അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട് പാര്‍ക്ക് സര്‍ക്കസ്, അസന്‍സോള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എന്നാല്‍ ഇവ പൊതുവായ സാഹചര്യത്തിന്റെ പ്രതിഫലനമല്ലെന്നും, പ്രശ്‌നങ്ങള്‍ വഷളാകാതിരിക്കാന്‍ ഭരണകൂടം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള മികച്ച ഏകോപനം ഇതിനകം തന്നെ നല്ല ഫലങ്ങള്‍ നല്‍കിത്തുടങ്ങിയതായി ബി.ജെ.പിയുടെ ഭരണമാതൃക ഉയര്‍ത്തിക്കാട്ടിക്കൊണ്ട് സുവേന്ദു അധികാരി അവകാശപ്പെട്ടു. ‘മോദി ജിയുടെ നേതൃത്വത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും ഞങ്ങള്‍ പ്രവര്‍ത്തിക്കും.
ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ചില പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ പ്രയോജനങ്ങള്‍ ജനങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു, വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വ്യക്തമാകും,’ അദ്ദേഹം പറഞ്ഞു. തന്ത്രപ്രധാനമായ അതിര്‍ത്തി മേഖലകളില്‍ സുരക്ഷാ സൗകര്യങ്ങള്‍ ശക്തമാക്കുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു. അതിര്‍ത്തി സുരക്ഷാ സേനയ്‌ക്ക് (ബി.എസ്.എഫ്) സുരക്ഷാ പദ്ധതികള്‍ക്കായി ഭൂമി കൈമാറുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
വടക്കന്‍ ബംഗാളില്‍, പ്രത്യേകിച്ച് ‘ചിക്കന്‍സ് നെക്ക്’ ഇടനാഴിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ അതിര്‍ത്തി വേലി നിര്‍മ്മാണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാതയാണ് സിലിഗുരി ഇടനാഴി അഥവാ ‘ചിക്കന്‍സ് നെക്ക്’. അതുകൊണ്ടുതന്നെ ഈ മേഖലയിലെ സുരക്ഷയും അടിസ്ഥാന സൗകര്യ വികസനവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന മുന്‍ഗണനയാണെന്ന് അദ്ദേഹം വ്യക്തമാക്കി.















