കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രൈമറി സ്‌കൂള്‍ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 11 മണിക്കൂറിലധികം ചോദ്യം ചെയ്തു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലഭിച്ച സമന്‍സിനെ തുടര്‍ന്ന്, കൊല്‍ക്കത്തയിലെ സി.ജി.ഒ കോംപ്ലക്‌സിലുള്ള ഇ.ഡി ഓഫീസില്‍ അഭിഷേക് ബാനര്‍ജി ഹാജരാവുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ഡസനോളം ചോദ്യങ്ങളാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ ടി.എം.സി നേതാവിനായി തയ്യാറാക്കിയിരുന്നത്. ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകളില്‍ എം.എല്‍.എമാരുടെ ഒപ്പ് വ്യാജമായി ചമച്ചെന്ന കേസില്‍, തലേദിവസം പശ്ചിമ ബംഗാള്‍ സി.ഐ.ഡി അഭിഷേകിനെ എട്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇ.ഡിയുടെ ഈ നീണ്ട ചോദ്യം ചെയ്യല്‍.
രാത്രി വൈകി ഇ.ഡി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ അഭിഷേക് ബാനര്‍ജി മാധ്യമങ്ങളോട് സംസാരിച്ചു. അന്വേഷണവുമായി താന്‍ പൂര്‍ണ്ണമായി സഹകരിച്ചെന്നും ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പും ഡല്‍ഹിയില്‍ രണ്ടുതവണ ഉള്‍പ്പെടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരായിട്ടുണ്ടെന്നും, ഇനി സമന്‍സ് അയച്ചാലും സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗാളിലെ പ്രൈമറി വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ചുമാണ് ഇ.ഡി അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലില്‍ അഭിഷേക് ബാനര്‍ജി നല്‍കിയ മറുപടികളുടെ വിശദാംശങ്ങള്‍ ഇ.ഡി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.















