ബ്രാറ്റിസ്ലാവ: സ്ലൊവാക്യന്‍ തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയും തമ്മില്‍ നടത്തിയ ഉന്നതതല പ്രതിനിധി ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ‘സമഗ്ര പങ്കാളിത്ത’ പദവിയിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ഇരുനേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള പരസ്പര വിശ്വാസത്തിന്റെയും തന്ത്രപരമായ യോജിപ്പിന്റെയും തെളിവാണ് പ്രതിരോധ മേഖലയിലെ സഹകരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ താല്പര്യപത്രം ഒപ്പുവെച്ചതായും അദ്ദേഹം വ്യക്തമാക്കി. കൃത്രിമബുദ്ധിയുടെ ഭാവി കേവലം പുതിയ കണ്ടെത്തലുകളില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്ന് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു
‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവി രൂപപ്പെടേണ്ടത് സാങ്കേതിക വിദ്യയിലെ പുതുമകളില്‍ മാത്രമല്ല, മറിച്ച് പരസ്പര വിശ്വാസത്തിലും ഉത്തരവാദിത്തത്തിലും മനുഷ്യന്റെ അന്തസ്സിലുമായിരിക്കണം.’ ഡിജിറ്റല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ഇന്ന് ഒപ്പുവെച്ച ധാരണാപത്രം വരുംദിവസങ്ങളില്‍ സഹകരണത്തിന്റെ പുതിയ വാതിലുകള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെയും ഡിജിറ്റല്‍ വിപ്ലവത്തെയും സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോ വാനോളം പ്രശംസിച്ചു. പ്രധാന മേഖലകളില്‍ ലോകത്തിലെ പല വികസിത രാജ്യങ്ങളെയും മറികടക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തില്‍ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയെ സ്ഥിരാംഗമായി ഉള്‍പ്പെടുത്തണമെന്നും സ്ലൊവാക്യന്‍ പ്രധാനമന്ത്രി ശക്തമായി ആവശ്യപ്പെട്ടു. ഈ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.















