കൊല്‍ക്കത്ത: പശ്ചിമേഷ്യയില്‍ മൂന്ന് മാസത്തിലേറെയായി നിലനിന്നിരുന്ന യുദ്ധത്തിന് വിരാമമിട്ടുകൊണ്ടുള്ള യുഎസ് – ഇറാന്‍ സമാധാന കരാറിനെ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനയായ ‘ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ’ സ്വാഗതം ചെയ്തു. യുഎസ് – ഇസ്രായേല്‍ സഖ്യം ഇറാന് നേരെ ആക്രമണം ആരംഭിച്ചതുമുതല്‍ അടച്ചിട്ടിരുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള തീരുമാനത്തെയും സംഘടന പ്രകീര്‍ത്തിച്ചു.
അതോടൊപ്പം, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ ദാരുണമായി കൊല്ലപ്പെട്ട നാല് ഇന്ത്യന്‍ നാവികരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് എഫ്.എസ്.യു.ഐ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച ‘എംടി സെറ്റെബെല്ലോ’എന്ന പലാവു പതാക ഘടിപ്പിച്ച എണ്ണക്കപ്പലിന് നേരെ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, ഒമാന്‍ തീരത്ത് വെച്ച് അസുഖബാധിതനായ നിശാന്ത് ഉയിര്‍ത്തനാഥന്‍ എന്ന മറ്റൊരു നാവികനും മരണപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സംഘടന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും വൈറ്റ് ഹൗസിനെയും ടാഗ് ചെയ്തുകൊണ്ട് ‘എക്‌സ്’ (ട്വിറ്റര്‍) പ്ലാറ്റ്ഫോമില്‍ കുറിച്ചതിങ്ങനെ: ‘ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിലൂടെ ആയിരക്കണക്കിന് നിരപരാധികളായ നാവികരുടെ ജീവന്‍ രക്ഷിച്ച ചരിത്രപരമായ യുഎസ് – ഇറാന്‍ സമാധാന കരാറിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പട്‌നാല സുരേഷ് (ചീഫ് എഞ്ചിനീയര്‍), ആദിത്യ ശര്‍മ്മ (ഡെക്ക് കേഡറ്റ്), ശിവാനന്ദ് ചൗരഷിയ (ഫിറ്റര്‍) എന്നിവരുടെയും, നാവിക ഉപരോധം മൂലം കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാതെ മരിച്ച നിശാന്ത് ഉയിര്‍ത്തനാഥന്റെയും (സെക്കന്‍ഡ് ഓഫീസര്‍) കുടുംബങ്ങള്‍ക്ക് 5 മില്യണ്‍ ഡോളറില്‍ (ഏകദേശം 41 കോടി രൂപ) കുറയാത്ത നഷ്ടപരിഹാരം നല്‍കാന്‍ യുഎസ് തയ്യാറാകണം. ഇരകള്‍ക്ക് നീതി ലഭിക്കുന്നത് മാത്രമാണ് ശാശ്വത സമാധാനത്തിനുള്ള വഴി.’
നൂറിലധികം ദിവസങ്ങള്‍ നീണ്ട കടുത്ത സംഘര്‍ഷത്തിനൊടുവില്‍ വാഷിംഗ്ടണും ടെഹ്‌റാനും ജൂണ്‍ 19-ന് ഔദ്യോഗികമായി സമാധാന കരാറില്‍ ഒപ്പുവെക്കുകയാണ്. പെട്ടെന്നുള്ള സാമ്പത്തിക ആശ്വാസത്തിന് പകരമായി കടുത്ത ആണവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഒന്നിലധികം ഘട്ടങ്ങളായുള്ള ഒരു റോഡ്മാപ്പാണ് ഈ കരാറിലുള്ളത്. ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, ഹോര്‍മുസ് കടലിടുക്ക് വാണിജ്യ കപ്പലുകള്‍ക്കായി തുറന്നുനല്‍കുക, 60 ദിവസത്തെ ഔദ്യോഗിക ചര്‍ച്ചാ സമയം അനുവദിക്കുക എന്നിവയാണ് ആദ്യ പടി. ഇതിന് പകരമായി ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കും.
ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള യുഎസ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനൊപ്പം താല്ക്കാലികമായി എണ്ണ കയറ്റുമതി പുനരാരംഭിക്കാന്‍ അനുവദിക്കുകയും ചെയ്യും. ചര്‍ച്ചകള്‍ നടക്കുന്ന കാലയളവില്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് യുഎസ് ഉറപ്പുനല്‍കണം. യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കണം. ആണവ നിലയങ്ങളുടെ വികസനം മരവിപ്പിക്കുകയും തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാകുകയും വേണം.
ഭാവിയില്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഔദ്യോഗിക പ്രതിജ്ഞയും ഇറാന്‍ നല്‍കേണ്ടതുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്താന്‍ വിപുലമായ സാമ്പത്തിക സഹകരണ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. യുദ്ധം തകര്‍ത്ത മേഖലകളുടെ പുനര്‍നിര്‍മ്മാണത്തിനായി 300 ബില്യണ്‍ ഡോളറിന്റെ (30,000 കോടി ഡോളര്‍) വന്‍ പാക്കേജും, വിദേശ നിക്ഷേപത്തിനുള്ള അവസരങ്ങളും ശാശ്വതമായ ഉപരോധ വിമുക്തിയും ഈ കരാറിന്റെ വിവിധ ഘട്ടങ്ങളിലായി വിഭാവനം ചെയ്യുന്നുണ്ട്.















