സോഷ്യല്‍ മീഡിയയിലെ സൗഹൃദം കെണിയായി; മൂന്നാറിലെ റിസോര്‍ട്ടില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി, തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

Published by
ജനം വെബ്‌ഡെസ്ക്

ഇടുക്കി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മൂന്നാറിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗല്‍ സ്വദേശിയായ സന്തോഷും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു 17 വയസുകാരനുമാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്.

അന്വേഷണ വിവരങ്ങള്‍ പ്രകാരം, പ്രതികളില്‍ ഒരാള്‍ സമൂഹമാധ്യമത്തിലൂടെയാണ് വിദ്യാര്‍ഥിനിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് നേരില്‍ കാണാമെന്ന പേരില്‍ മൂന്നാറിലേക്ക് ക്ഷണിക്കുകയും തനിക്കൊപ്പം മറ്റൊരാള്‍ ഉണ്ടാകുമെന്നതിനാല്‍ പെണ്‍കുട്ടിയും ഒരു സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മൂന്നാര്‍ ടൗണിലെത്തിയ രണ്ട് വിദ്യാര്‍ഥിനികളെയും പ്രതികള്‍ സമീപത്തെ ഒരു റിസോര്‍ട്ടിലേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. അവിടെ രണ്ട് ദിവസത്തോളം താമസിപ്പിച്ച ശേഷം കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി അന്വേഷണത്തില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവം പുറത്തറിയാന്‍ ഇടയായത് വിദ്യാര്‍ഥിനികള്‍ തുടര്‍ച്ചയായി സ്‌കൂളില്‍ ഹാജരാകാതിരുന്നതോടെയാണ്. അധ്യാപകര്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടികള്‍ അനുഭവിച്ച അതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പോലീസ് നടപടികള്‍ ആരംഭിച്ചതോടെ പ്രതികള്‍ കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ഇരുവരെയും കഴിഞ്ഞ രാത്രി തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു.

കേസില്‍ പോക്സോ നിയമം ഉള്‍പ്പെടെയുള്ള പ്രസക്തമായ വകുപ്പുകള്‍ ചുമത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ സന്തോഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ നിയമാനുസൃതമായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Share