ലക്നൗ: തലയ്‌ക്ക് വിലയിട്ട കുപ്രസിദ്ധ കുറ്റവാളി വെടിവെച്ച് കീഴ്പ്പെടുത്തി ഉത്തർപ്രദേശ് പോലീസ്. ബഹ്‌റൈച്ചിൽ മോഷണ പരമ്പരകളിലെ പ്രധാനി അസ്ലമിനെയാണ് പൊലീസ് വെടിവെച്ച് വീഴ്‌ത്തി അറസ്റ്റ് ചെയ്തത്.
സംയുക്ത പൊലീസ് സംഘത്തിന്റെ പരിശോധനയ്‌ക്കിടെയാണ് പ്രതിയുമായുള്ള ഏറ്റുമുട്ടൽ ഉണ്ടായത്. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്നതിനെ തുടർന്നാണ് പൊലീസ് ധ വെടിവെയ്പ്പ് നടത്തിയത്. കാലിന് വെടിയേറ്റ അസ്ലമിനെ പിന്നീട് ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ഒരു മാസമായി നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയ വൻ മോഷണ സംഘത്തെയാണ് പോലീസ് സംഘം തകർത്തത്. പ്രതിയുടെ കൈവശത്തുനിന്ന് വൻതോതിൽ പണവും സ്വർണാഭരണങ്ങളും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ഏറ്റുമുട്ടലിനിടെ അസ്ലമിന്റെ രണ്ട് കൂട്ടാളികൾ രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
അസ്ലമിന്റെ അറസ്റ്റ് ക്രിമിനൽ സംഘത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. രക്ഷപ്പെട്ട പ്രതികളെ ഉടൻ പിടികൂടുമെന്നും മോഷണ ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.















