ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ജൈവായുധ ഭീകരാക്രമണ പദ്ധതിയിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ഹൈദരാബാദ് സ്വദേശിയായ ഡോ. സയദ് അഹമ്മദ് മൊഹിയുദ്ദീൻ, ഉത്തർപ്രദേശ് സ്വദേശികളായ ആസാദ്, മുഹമ്മദ് സുഹേൽ എന്നിവരാണ് പ്രതികൾ.
പൊതുസ്ഥലങ്ങളിൽ അതീവ മാരകമായ റൈസിൻ വിഷം കലർത്തി കൂട്ടക്കൊല നടത്താനായിരുന്നു പദ്ധതിയെന്ന് എൻഐഎ കണ്ടെത്തി. ആവണക്കുരുവിൽ നിന്നാണ് ഈ ജൈവവിഷം വേർതിരിച്ചെടുക്കുന്നത്. വളരെ ചെറിയ അളവ് പോലും മനുഷ്യജീവന് ഭീഷണിയാണ്. ചൈനയിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഡോ. സയദ് അഹമ്മദ് മൊഹിയുദ്ദീനാണ് വിഷം നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയത്. ഹൈദരാബാദിലെ വീട്ടിൽ ഇതിനായി രഹസ്യ സംവിധാനം ഒരുക്കിയതായും കുറ്റപത്രത്തിലുണ്ട്.
വിദേശത്തുള്ള ഐസിസ് ഹാൻഡ്‌ലർമാരുടെ നിർദേശപ്രകാരമാണ് ഗൂഢാലോചന നടന്നതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇന്ത്യയിൽ വലിയ ഭീകരാക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. 2025-ൽ ഗുജറാത്ത് എടിഎസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ആദ്യം പിടിയിലായത്. പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
പ്രതികളുടെ പക്കൽ നിന്ന് ആയുധങ്ങളും ആവണക്കെണ്ണയും ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചപ്പോഴാണ് ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഭീകര ശൃംഖലയ്‌ക്ക് ആളുകളെ കണ്ടെത്തൽ, രഹസ്യ സന്ദേശങ്ങൾ കൈമാറൽ, ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ എന്നിവയിലും പ്രതികൾക്ക് പങ്കുണ്ടായിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
യുഎപിഎ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗൂഢാലോചനയിൽ ഉൾപ്പെട്ട മറ്റ് പ്രതികളെയും വിദേശ ബന്ധങ്ങളെയും കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.














