കൊച്ചി: രണ്ടാഴ്ച നീണ്ട രഹസ്യ നീക്കത്തിനൊടുവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായി എറണാകുളം റൂറൽ പൊലീസ്. പെരുമ്പാവൂരിൽ നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’-ലാണ് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. അന്താരാഷ്‌ട്ര വിപണിയിൽ ഏകദേശം 18 കോടി രൂപ വിലവരുന്ന ലഹരിമരുന്നാണിതെന്ന് പൊലീസ് അറിയിച്ചു.
കേസിൽ വൈപ്പിൻ സ്വദേശിയായ ആയുഷും ഭാര്യയുമാണ് അറസ്റ്റിലായത്. ഹൈബ്രിഡ് കഞ്ചാവിന്റെ മൊത്തവിതരണക്കാരാണ് ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇരുവർക്കും പിന്നിൽ വലിയ ലഹരി ശൃംഖലയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ആ സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും എറണാകുളം റേഞ്ച് ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
ലഹരി ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടല്ല പൊലീസിന്റെ നീക്കം. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവരെ അറസ്റ്റ് ചെയ്യില്ല. പകരം ലഹരി മുക്തരാക്കി മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ലഹരി ഉപയോഗിക്കുന്നവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ശേഖരിച്ച് യഥാർഥ കടത്തുകാരിലേക്കും വിതരണ ശൃംഖലയിലേക്കും എത്തുന്ന രീതിയാണ് പൊലീസ് ഇപ്പോൾ സ്വീകരിക്കുന്നത്. ഇതിലൂടെ ലഹരി മാഫിയയുടെ അടിവേര് അറുക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ലഹരി കടത്ത് തടയാൻ കൂടുതൽ രഹസ്യ ഓപ്പറേഷനുകൾ വരും ദിവസങ്ങളിൽ തുടരുമെന്നും, ലഹരി ശൃംഖലയിലെ പ്രധാന കണ്ണികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.














