ഹൈദരാബാദ്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി സസ്പെൻഷനിലായ റവന്യൂ ഉദ്യോഗസ്ഥയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പുറത്തുവന്നത് കോടികളുടെ സാമ്രാജ്യം. തെലങ്കാനയിലെ ഷാമിർപേട്ട് തഹസിൽദാറും ജോയിന്റ് സബ് രജിസ്ട്രാറുമായിരുന്ന തുമ്മകൊമ്മ സുചരിതയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ വിപണി മൂല്യം 20 കോടി രൂപയോളമുണ്ടെന്ന് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദന കേസിന്റെ ഭാഗമായാണ് വ്യാപക പരിശോധന നടത്തിയത്.
ഹൈദരാബാദിലെ വസതിയിലും ബന്ധുക്കളുടെയും ബെനാമികളുടെയും മറ്റ് കേന്ദ്രങ്ങളിലുമായി നടത്തിയ റെയ്ഡിലാണ് വൻ സ്വത്തുക്കളുടെ രേഖകൾ കണ്ടെത്തിയത്. മൂന്ന് ഫ്ലാറ്റുകൾ, രണ്ട് പ്ലോട്ടുകൾ, സിദ്ധിപേട്ട് ജില്ലയിലെ കാർഷിക ഭൂമി, രണ്ട് ആഡംബര കാറുകൾ, 1.20 കോടി രൂപയുടെ സ്വർണ-വജ്രാഭരണങ്ങൾ, 12 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ, 38 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ എന്നിവയും അന്വേഷണ സംഘം പിടിച്ചെടുത്തു. രേഖകളിൽ ആകെ സ്വത്തിന്റെ മൂല്യം 5.05 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവയുടെ വിപണി വില 20 കോടി രൂപയിലേറെയാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കഴിഞ്ഞ മേയിൽ ഭൂമി സംബന്ധിച്ച ഫയൽ അനുകൂലമായി തീർപ്പാക്കാൻ 30 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുചരിത എസിബിയുടെ വലയിലായത്. ആ കേസിന്റെ തുടർ അന്വേഷണമാണ് ഇപ്പോൾ അനധികൃത സ്വത്ത് കേസിലേക്കും വ്യാപിച്ചത്.
അഴിമതിയിലൂടെ ഔദ്യോഗിക വരുമാനത്തേക്കാൾ വളരെ കൂടുതലായി സ്വത്ത് സമ്പാദിച്ചെന്നാണ് എസിബിയുടെ കണ്ടെത്തൽ. ബെനാമി ഇടപാടുകൾ ഉൾപ്പെടെ കൂടുതൽ സ്വത്തുക്കൾ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും, സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.















