ന്യൂജഴ്സി: ലോകകപ്പ് ഗ്രൂപ്പ് ഇയിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ച് ഫുട്‌ബോള്‍ ലോകം. മുന്‍ ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിയെ 2-1ന് വീഴ്‌ത്തിയ ഇക്വഡോര്‍, ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുമെന്ന ആശങ്കയില്‍ നിന്ന് നോക്കൗട്ട് പ്രതീക്ഷകളിലേക്ക് കുതിച്ചു. ചരിത്ര വിജയത്തോടെ മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലെത്താനുള്ള സാധ്യതയും അവര്‍ സജീവമാക്കി.
മത്സരം ആരംഭിച്ച് രണ്ട് മിനിറ്റ് തികയും മുമ്പ് ജര്‍മ്മനി ലീഡെടുത്തതോടെ ഏകപക്ഷീയ പോരാട്ടമാകുമെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. ഫ്‌ലോറിയന്‍ വിര്‍ട്‌സിന്റെയും ലിറോയ് സനെയുടെയും കൂട്ടുകെട്ടില്‍ പിറന്ന നീക്കം ഗോളാക്കി മാറ്റി സനെ ജര്‍മ്മനിക്ക് മിന്നും തുടക്കം സമ്മാനിച്ചു.
എന്നാല്‍ ആഘാതത്തില്‍ നിന്ന് അതിവേഗം തിരിച്ചുവന്ന ഇക്വഡോര്‍ ഒമ്പതാം മിനിറ്റില്‍ തന്നെ സമനില പിടിച്ചു. നില്‍സണ്‍ ആംഗുലോയുടെ ദൂര ഷോട്ട് മാനുവല്‍ നൂയറിനെ മറികടന്ന് വലയിലെത്തിയതോടെ മത്സരം പൂര്‍ണമായും വഴിമാറി.
സമനിലയ്‌ക്ക് ശേഷം ഇക്വഡോര്‍ ആക്രമണം ശക്തമാക്കിയപ്പോള്‍ ജര്‍മ്മന്‍ പ്രതിരോധം പതറുന്നതാണ് കണ്ടത്. മധ്യനിരയിലെ പിഴവുകളും കൃത്യതയില്ലാത്ത പാസുകളും മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടിയായി. ആദ്യ പകുതി 1-1 എന്ന നിലയില്‍ അവസാനിച്ചു.
രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമണ ഫുട്‌ബോള്‍ തുടര്‍ന്നു. വാര്‍ പരിശോധനയെത്തുടര്‍ന്ന് ജര്‍മ്മനിക്ക് ലഭിച്ചേക്കുമായിരുന്ന പെനാല്‍റ്റി റദ്ദായതും മത്സരത്തിലെ നിര്‍ണായക വഴിത്തിരിവായി.
77-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരം ഗൊന്‍സാലോ പ്ലാറ്റ കൃത്യമായി വലയിലെത്തിച്ചതോടെ ഇക്വഡോര്‍ 2-1ന് മുന്നിലെത്തി. അവസാന നിമിഷങ്ങളില്‍ സമനിലയ്‌ക്കായി ജര്‍മ്മനി കഠിനമായി പോരാടിയെങ്കിലും ഇക്വഡോര്‍ പ്രതിരോധം മതില്‍പോലെ ഉറച്ചുനിന്നു.
ഈ വിജയത്തോടെ 20 വര്‍ഷത്തിനുശേഷം ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെത്താനുള്ള സ്വപ്‌നം ഇക്വഡോര്‍ വീണ്ടും ജീവനോടെ നിലനിര്‍ത്തി. മറുവശത്ത്, ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അട്ടിമറിക്കപ്പെട്ട ജര്‍മ്മനി കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. 2006ന് ശേഷം ലോക വേദിയില്‍ പുതിയ ചരിത്രമെഴുതാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഇക്വഡോര്‍.















