പാലക്കാട്: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഎം നേതൃത്വത്തിനെതിരെ ഡി.വൈ.എഫ്.ഐയിൽ കടുത്ത അതൃപ്തി. പാലക്കാട് ജില്ലാ സമ്മേളനത്തിലെ സംഘടനാ ചർച്ചയിലാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമടക്കമുള്ള നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്.
തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം സിപിഎം നേതൃത്വത്തിന്റെ സമീപനമാണെന്നാണ് പ്രതിനിധികൾ തുറന്നടിച്ചത്. പിണറായി വിജയന്റെ പല പൊതുപരാമർശങ്ങളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സമ്മേളനത്തിൽ അഭിപ്രായമുയർന്നു.
ബന്ധുക്കളെ സ്ഥാനാർഥികളാക്കുന്ന പ്രവണത പാർട്ടി നേതൃത്വം അവസാനിപ്പിക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. യുവാക്കൾക്ക് അവസരം നൽകുന്നതിൽ യുഡിഎഫ് കൂടുതൽ ശ്രദ്ധിച്ചപ്പോൾ, എൽഡിഎഫിന് അതിന് കഴിഞ്ഞില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. യുവജനങ്ങളുടെ പിന്തുണ നഷ്ടപ്പെടാൻ ഇത് കാരണമായെന്നും പ്രതിനിധികൾ വിലയിരുത്തി.
മട്ടന്നൂരിൽ സിപിഎം സ്ഥാനാർഥി വി.കെ. സനോജിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞ സംഭവവും നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നു. ഇത് ഒറ്റപ്പെട്ട സംഭവമായി കാണരുതെന്നും പാർട്ടിക്കുള്ളിലെ ജനപിന്തുണയിലെ ഇടിവിന്റെ സൂചനയായാണ് വിലയിരുത്തേണ്ടതെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ഡി.വൈ.എഫ്.ഐയുടെ സ്വതന്ത്ര പ്രവർത്തനവും സമ്മേളനത്തിൽ ചർച്ചയായി. ഡി.വൈ.എഫ്.ഐയെ സിപിഎമ്മിന്റെ ‘ബി ടീം’ ആക്കി മാറ്റിയെന്നാണ് ചില പ്രതിനിധികളുടെ വിമർശനം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സംഘടനയെ പൂർണമായും നിയന്ത്രിക്കുകയാണെന്നും, ഡി.വൈ.എഫ്.ഐക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ലാതായെന്നും വിമർശനം ഉയർന്നു.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായപ്പോൾ ഡി.വൈ.എഫ്.ഐയെ കുറ്റപ്പെടുത്തിയ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ നിലപാടും സമ്മേളനത്തിൽ വിമർശനവിധേയമായി. സ്വന്തം പോഷകസംഘടനയെ പൊതുവേദിയിൽ കുറ്റപ്പെടുത്തിയത് അംഗങ്ങളിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കിയെന്നാണ് വിലയിരുത്തൽ.
ജില്ലയിൽ ഡി.വൈ.എഫ്.ഐ അംഗസംഖ്യ ഗണ്യമായി കുറഞ്ഞതും ജില്ലാ നേതൃത്വത്തിന്റെ പ്രവർത്തന മന്ദഗതിയും സമ്മേളനത്തിൽ ചർച്ചയായി. ജില്ലാ നേതൃത്വം നിർജീവമാണെന്നും സംഘടനയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ അടിയന്തര നടപടികൾ ആവശ്യമാണെന്നും നിരവധി പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
പാർട്ടി നേതൃത്വത്തിലെ അതൃപ്തി താഴെത്തട്ടിലേക്ക് വ്യാപിക്കുന്നുവെന്ന സൂചന നൽകുന്നതാണ് പാലക്കാട് ജില്ലാ സമ്മേളനത്തിലെ ചർച്ചകൾ. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ കുടുംബത്തിനുള്ളിൽ ഉയരുന്ന വിമർശനങ്ങൾ പാർട്ടി നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇനി രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.















