തിരുവനന്തപുരം: മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച പിതാവിനെതിരെ കേസെടുത്ത് പൊലീസ്. പോത്തൻകോടാണ് സംഭവം. 13 വയസ്സുകാരിക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്. അയൽവാസിയായ 40 കാരനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച്, വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് നാൽപ്പതുകാരനായ അയൽവാസി 13 വയസ്സുകാരിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് കുട്ടിയുടെ പിതാവ് സ്ഥലത്തെത്തിയത്. മകളെ രക്ഷിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പിതാവ് തടിക്കഷണം ഉപയോഗിച്ച് പ്രതിയെ മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മർദനത്തിൽ പ്രതിയുടെ കാലിന് പൊട്ടലേറ്റു.
എന്നാൽ, മുൻവൈരാഗ്യത്തിന്റെ പേരിലാണ് തന്നെ ആക്രമിച്ചതെന്ന് ആരോപിച്ച് ആദ്യം തന്നെ പ്രതി പോത്തൻകോട് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി തനിക്കെതിരെ നടന്ന ലൈംഗികാതിക്രമശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ഊർജിതമാക്കി.
കുട്ടിയുടെ മൊഴിയുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അയൽവാസിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ ചികിത്സയിൽ കഴിയുന്ന പ്രതിയെ ഡിസ്ചാർജായ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.















