ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026-ലെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടം ഇതുവരെ കാണാത്ത ആവേശത്തിലേക്ക്. അര്‍ജന്റീനയുടെ ലയണല്‍ മെസി, ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, നോര്‍വെയുടെ എര്‍ലിങ് ഹാളണ്ട് എന്നിവര്‍ ഏഴ് ഗോള്‍ വീതം നേടി ഗോള്‍വേട്ടയില്‍ ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ആറ് ഗോളുമായി തൊട്ടുപിന്നിലുണ്ട്.
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടൂര്‍ണമെന്റില്‍ മൂന്ന് താരങ്ങള്‍ ഏഴ് ഗോളോ അതിലധികമോ നേടുന്ന അപൂര്‍വ നേട്ടം പിറക്കുന്നത്. സ്വന്തം ടീമുകളെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നയിക്കുന്നതിനൊപ്പം വ്യക്തിഗത നേട്ടത്തിനായുള്ള ഈ പോരാട്ടവും ആരാധകരെ ആവേശത്തിലാഴ്‌ത്തുകയാണ്. ബ്രസീലിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയതോടെയാണ് ഹാളണ്ട് ഏഴ് ഗോളിലെത്തിയത്. മത്സരത്തില്‍ 2-1ന് വിജയിച്ച നോര്‍വെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.
ആദ്യ പകുതിയില്‍ ബ്രസീല്‍ പ്രതിരോധം ഹാളണ്ടിനെ പൂട്ടിയെങ്കിലും രണ്ടാം പകുതിയില്‍ താരം കളം നിറഞ്ഞു. 79-ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് ഷെല്‍ഡെറപ്പിന്റെ ക്രോസില്‍ നിന്നുള്ള ഹെഡറിലൂടെ ആദ്യ ഗോള്‍ നേടിയ ഹാളണ്ട്, മത്സരാവസാനത്തില്‍ രണ്ടാം ഗോളും നേടി ടീമിന്റെ വിജയം ഉറപ്പിച്ചു. മൂന്ന് വ്യത്യസ്ത തലമുറകളെ പ്രതിനിധീകരിക്കുന്ന സൂപ്പര്‍ താരങ്ങളുടെ പോരാട്ടമെന്ന പ്രത്യേകതയും ഇത്തവണത്തെ ഗോള്‍ഡന്‍ ബൂട്ട് റേസിനുണ്ട്. മെസി തന്റെ അവസാന ലോകകപ്പ് യാത്രയില്‍ വീണ്ടും മികവ് തെളിയിക്കുമ്പോള്‍, എംബാപ്പെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗോളടിയില്‍ ആധിപത്യം തുടരുകയാണ്.
മറുവശത്ത് ആദ്യ ലോകകപ്പില്‍ തന്നെ ഹാളണ്ട് നോര്‍വെയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച് ലോക ഫുട്‌ബോളില്‍ തന്റെ മുദ്ര പതിപ്പിച്ചിരിക്കുകയാണ്. ഗോള്‍നേട്ടത്തില്‍ മൂവരും ഒപ്പത്തിനൊപ്പമാണെങ്കിലും രണ്ട് അസിസ്റ്റുകളുടെ മികവില്‍ കിലിയന്‍ എംബാപ്പെയാണ് നിലവില്‍ ഗോള്‍ഡന്‍ ബൂട്ട് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അതേസമയം, ബ്രസീലിനെതിരായ ഇരട്ടഗോളോടെ ഹാളണ്ട് അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ തുടര്‍ച്ചയായി ഗോള്‍ നേടുന്ന മത്സരങ്ങളുടെ എണ്ണം 14 ആയി ഉയര്‍ത്തി.
ഈ കാലയളവില്‍ മാത്രം 27 ഗോളുകള്‍ നേടിയ താരം, നോര്‍വെക്കായി കളിച്ച 54 മത്സരങ്ങളില്‍ നിന്ന് 62 ഗോളുകള്‍ എന്ന ശ്രദ്ധേയ നേട്ടവും സ്വന്തമാക്കി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ മെസി, എംബാപ്പെ, ഹാളണ്ട്, കെയ്ന്‍ എന്നിവരില്‍ ആരാകും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുകയെന്ന ആകാംക്ഷയിലാണ് ലോക ഫുട്‌ബോള്‍ ആരാധകര്‍.















