ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

Published by
ജനം വെബ്‌ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ ‘മുഖ്യമന്ത്രി ടീച്ചേഴ്സ് ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കീം’ ആരംഭിച്ചു. വാരണാസിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി പ്രകാരം സംസ്ഥാനത്തെ അധ്യാപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 5 ലക്ഷം രൂപ വരെ ക്യാഷ്ലെസ് ചികിത്സാ സൗകര്യം ലഭിക്കും.

പ്രാഥമിക, ഹൈസ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പുകളുമായി ബന്ധപ്പെട്ട 15 ലക്ഷത്തിലധികം അധ്യാപകരും അധ്യാപകേതര ജീവനക്കാരും പദ്ധതിയുടെ ഗുണഭോക്താക്കളാകും. സാധാരണ അധ്യാപകര്‍ക്ക് പുറമെ ശിക്ഷാ മിത്രമാര്‍ (പാരാ ടീച്ചര്‍മാര്‍), ഇന്‍സ്ട്രക്ടര്‍മാര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍, കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയങ്ങളിലെ അര്‍ഹരായ ജീവനക്കാര്‍ എന്നിവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനോടനുബന്ധിച്ച് അധ്യാപകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി സ്റ്റേ് ബാങ്ക് ഒവഫ് ഇന്ത്യയുമായി ധാരണാപത്രത്തിലും സര്‍ക്കാര്‍ ഒപ്പുവച്ചു. പദ്ധതിയുടെ ഭാഗമായി പ്രതിമാസം 10,000 രൂപയില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന കരാര്‍ ജീവനക്കാര്‍ക്ക് 30 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് ലഭിക്കും. സ്ഥിരമായ ശാരീരിക വൈകല്യം സംഭവിച്ചാല്‍ 30 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെയും, ഭാഗിക വൈകല്യമുണ്ടായാല്‍ 15 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും.

കൂടാതെ വിമാനാപകട ഇന്‍ഷുറന്‍സ്, ജീവനക്കാരുടെ അപ്രതീക്ഷിത മരണത്തിലോ ദുരന്തങ്ങളിലോ മക്കളുടെ വിദ്യാഭ്യാസത്തിനും പെണ്‍മക്കളുടെ വിവാഹത്തിനുമായി അധിക ധനസഹായവും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അധ്യാപകരുടെ ആരോഗ്യസുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഈ പദ്ധതിയിലൂടെ യാഥാര്‍ഥ്യമാക്കിയതായും, അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്കായുള്ള ഇത്തരമൊരു സമഗ്ര സാമൂഹിക സുരക്ഷാഇന്‍ഷുറന്‍സ് പദ്ധതി രാജ്യത്ത് ആദ്യത്തേതാണെന്നും വ്യക്തമാക്കി.

Share