കോഴിക്കോട്: കനത്ത മഴയ്‌ക്കിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 150 വർഷത്തിലേറെ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നു വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11.10 ഓടെയാണ് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് ക്ലോക്ക് ടവറിന്റെ ഭാഗം തകർന്നുവീണത്. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.
പ്ലാറ്റ്ഫോമിലെ വൈദ്യുതി ലൈനിന് മുകളിലേക്ക് ഷീറ്റുകളടക്കം കെട്ടിടാവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് മുൻകരുതലായി ഒന്നും രണ്ടും മൂന്നും ട്രാക്കുകളിലെ വൈദ്യുതി വിച്ഛേദിച്ചു. ഇതോടെയാണ് ട്രെയിൻ സർവീസുകൾ വൈകാൻ ഇടയായത്. നിലവിൽ നാലാം പ്ലാറ്റ്ഫോമിലൂടെയാണ് ട്രെയിനുകൾ കടത്തിവിടുന്നത്.
റെയിൽവേയുടെ ഉച്ചയ്‌ക്ക് 12.15 വരെയുള്ള വിവരമനുസരിച്ച് മംഗളൂരു–തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് ഏകദേശം ഒന്നേകാൽ മണിക്കൂറും മുംബൈ–തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകിയാണ് സർവീസ് നടത്തുന്നത്.
കോഴിക്കോട്–യശ്വന്ത്പുര എക്സ്പ്രസ് വെസ്റ്റ്ഹിൽ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുകയും അവിടെ നിന്നുതന്നെ സർവീസ് ആരംഭിക്കുകയും ചെയ്യും. തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കല്ലായി സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ച് ഉച്ചയ്‌ക്ക് 1.50ന് അവിടെ നിന്ന് തിരികെ പുറപ്പെടും. കോഴിക്കോട് റെയിൽവേ സ്റ്റേഷനും കല്ലായി, വെസ്റ്റ്ഹിൽ സ്റ്റേഷനുകളും തമ്മിൽ യാത്രക്കാർക്കായി പ്രത്യേക ബസ് സർവീസും റെയിൽവേ ഒരുക്കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി–ഭാവ്നഗർ എക്സ്പ്രസ് നാളത്തേക്ക് മാറ്റി. ട്രെയിൻ വെള്ളിയാഴ്ച രാവിലെ 7.30ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു. ഉച്ചയ്‌ക്ക് 1.45ന് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ജനശതാബ്ദി കല്ലായി സ്റ്റേഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുക.
നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും ആർപിഎഫ് ഓഫീസും ഉൾപ്പെടുന്ന പഴയ കെട്ടിടത്തിന്റെ ഭാഗമായ ക്ലോക്ക് ടവറാണ് തകർന്നത്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുമൂലം കോഴിക്കോട് വഴിയുള്ള കൂടുതൽ ട്രെയിനുകൾക്കും വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു.
ബുധനാഴ്ച തന്നെ കെട്ടിടത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പ്രദേശം ഒഴിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ അപായ മുന്നറിയിപ്പ് റിബണുകളും സ്ഥാപിച്ച് ബാരിക്കേഡുകൾ ഒരുക്കുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണത്. ഈ മുൻകരുതൽ നടപടികളാണ് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായത്.
സംഭവത്തെ തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, ആർപിഎഫ്, റെയിൽവേ, പൊലീസ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനവും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികളും തുടരുകയാണ്.















