വയനാട്: കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തബാധിത പ്രദേശം സന്ദർശിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ദുരന്തനിവാരണത്തിലും മുൻകരുതൽ നടപടികളിലും സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ആരോപിച്ചു. ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
ദുരന്തബാധിത പ്രദേശവും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പിലുള്ളവരെ നേരിൽ കണ്ടതായും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം അവർ പരാതിപ്പെട്ടതായും പിണറായി വിജയൻ പറഞ്ഞു.
ജില്ലയിൽ അതിതീവ്ര മഴ ലഭിച്ചിട്ടും യെല്ലോ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചതെന്നും, ദുരന്തം സംഭവിച്ച ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഴ മുന്നറിയിപ്പിലെ വീഴ്ചയും ജനങ്ങളുടെ സുരക്ഷയ്‌ക്കായുള്ള മുൻകരുതൽ നടപടികളുടെ അഭാവവും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചുവെന്നാണ് ആരോപണം.
മണ്ണ് നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചില്ലെന്നും, അടിയന്തര ഇടപെടലിലും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലും വീഴ്ച സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കള്ളാടിയിലെ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിലിനിടെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഏറ്റവും ഒടുവിൽ കണ്ടെത്തിയത് ഉത്തർപ്രദേശ് സ്വദേശിയായ സർവേയറായ അസ്ഹറുദ്ദീൻ അൻസാരിയുടെ മൃതദേഹമാണ്. മൂന്നാം സെക്ടറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. അപകടത്തിൽ കാണാതായ അഞ്ച് പേരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ ഇനി രണ്ട് പേർക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ തുടരുകയാണ്.















