ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ ഇന്ത്യ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വ്ളാഡിസ്ലാവ് തെയോഫില്‍ ബാര്‍ട്ടോസെവ്സ്‌കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും, റഷ്യയെ സ്വാധീനിക്കാന്‍ കഴിയുന്ന ചുരുക്കം ചില ലോകനേതാക്കളില്‍ ഒരാളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാര്‍ട്ടോസെവ്സ്‌കിയുടെ പ്രതികരണം. ലോകം ബഹുമാനിക്കുന്ന രാഷ്‌ട്രതന്ത്രജ്ഞനാണ് പ്രധാനമന്ത്രി മോദിയെന്നും, സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ റഷ്യയുമായി ഇന്ത്യയ്‌ക്ക് ശക്തമായ നയതന്ത്ര ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം കൂടുതല്‍ വഷളാകാതിരിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് പ്രസിഡന്റ് പുതിന്‍ ശ്രദ്ധയോടെ കേള്‍ക്കാറുണ്ട്. റഷ്യന്‍ നേതൃത്വത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് അദ്ദേഹം,’ എന്ന് ബാര്‍ട്ടോസെവ്സ്‌കി പറഞ്ഞു. 2022-ന്റെ അവസാനത്തില്‍ യുദ്ധത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യതയില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി മോദി നിര്‍ണായക പങ്കുവഹിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഇന്ത്യയ്‌ക്ക് കൂടുതല്‍ ഇടപെടാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയും പോളണ്ടും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളും ഇപ്പോള്‍ പരിഹരിച്ചതായി അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ വിലയ്‌ക്ക് റഷ്യന്‍ എണ്ണ വാങ്ങുന്നത് റഷ്യയുടെ യുദ്ധസമ്പദ്വ്യവസ്ഥയെ സഹായിക്കുമെന്ന ആശങ്ക പോളണ്ടിനുണ്ടായിരുന്നെങ്കിലും, ഇരു രാജ്യങ്ങളും പരസ്പര നിലപാടുകള്‍ മനസ്സിലാക്കിയ സാഹചര്യത്തില്‍ അത് ഇനി തര്‍ക്കവിഷയമല്ലെന്നും ബാര്‍ട്ടോസെവ്സ്‌കി പറഞ്ഞു.















