ന്യൂഡൽഹി: ഉക്രെയ്‌നിലെ ഒഡെസ തുറമുഖത്തിന് സമീപം വ്യാപാരക്കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യയ്‌ക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ചു.
ഞായറാഴ്ച ഒഡെസ തുറമുഖത്ത് നിന്ന് പുറപ്പെട്ട എംവി ഗോൾഡൻ ലിയോ എന്ന വ്യാപാരക്കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഗിനിയ-ബിസാവു പതാകയിൽ സഞ്ചരിച്ചിരുന്ന കപ്പലിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 17 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ആക്രമണത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാളുടെ നില ഗുരുതരമാവുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാണിജ്യ കപ്പലുകൾ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളും നിരപരാധികളായ സിവിലിയൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന നടപടികളും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ റഷ്യയെ അറിയിച്ചു. നാവിഗേഷൻ സ്വാതന്ത്ര്യത്തെയും അന്താരാഷ്‌ട്ര വാണിജ്യത്തെയും ബാധിക്കുന്ന ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
സംഭവത്തിൽ ഉക്രെയ്‌നിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പരിക്കേറ്റ ഇന്ത്യൻ പൗരന് ആവശ്യമായ എല്ലാ സഹായവും നൽകുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനവും മന്ത്രാലയം രേഖപ്പെടുത്തി.
ഉക്രെയ്ൻ വ്യോമസേനയുടെ വിവരമനുസരിച്ച്, റഷ്യ വിക്ഷേപിച്ച ക്രൂയിസ് മിസൈലുകളിൽ ഒന്ന് തുർക്കി ഉടമസ്ഥതയിലുള്ള എംവി ഗോൾഡൻ ലിയോയുടെ സ്റ്റാർബോർഡ് ഭാഗത്ത് പതിക്കുകയായിരുന്നു. ആക്രമണത്തിൽ ആകെ 10 പേർ കൊല്ലപ്പെട്ടതായും എട്ട് നാവികരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഉക്രെയ്ൻ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തുറമുഖ അടിസ്ഥാനസൗകര്യങ്ങളും സൈനിക ചരക്കുകൾ വഹിക്കുന്ന കപ്പലുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.
റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെടുന്ന ആദ്യ സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.















