പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: പോക്സോ കേസിൽ വീണ്ടും അറസ്റ്റിലായ പയ്യന്നൂർ സ്വദേശിയും നാടക നടനുമായ എ.കെ. ഉണ്ണിക്കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി മരുമകൾ രംഗത്തെത്തി. രാമന്തളിയിൽ നേരത്തെ രജിസ്റ്റർ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ട കുട്ടികളുടെ അമ്മയാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഉണ്ണിക്കൃഷ്ണന്റെ ഭാര്യയും മകനും മകന്റെ രണ്ട് മക്കളും വിഷം ഉള്ളിൽച്ചെന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിന് പിന്നിൽ ഉണ്ണിക്കൃഷ്ണന്റെ പീഡനമാണെന്നാണ് മരുമകളുടെ ആരോപണം. സ്വന്തം പേരക്കുട്ടികളെ ഇയാൾ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും, ഇത് പുറത്തറിയുമെന്ന ഭയത്താൽ കുട്ടികൾക്ക് വിഷം നൽകി കൊലപ്പെടുത്തിയെന്നുമാണ് യുവതിയുടെ ആരോപണം.

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം 16-കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അടുത്തിടെ ഉണ്ണിക്കൃഷ്ണൻ വീണ്ടും അറസ്റ്റിലായിരുന്നു. ചായക്കടയിൽ പരിചയപ്പെട്ട കൗമാരക്കാരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.

തുടർച്ചയായി പോക്സോ കേസുകളിൽ പ്രതിയായ ഇയാൾ മുൻപും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം, മരുമകൾ ഉന്നയിച്ച പുതിയ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ശ്രദ്ധിക്കുക: ഈ വാർത്തയിൽ ഉൾപ്പെട്ട ഗുരുതര ആരോപണങ്ങൾ പരാതിക്കാരിയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്തിമ നിഗമനം കോടതിയുടെ പരിഗണനയ്‌ക്ക് വിധേയമായിരിക്കും.

Share