മുംബൈ: സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലിയുള്ള കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു. മഹാരാഷ്‌ട്രയിലെ താനെയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിലായി. ബിഹാർ സ്വദേശിയായ സുനിതാദേവി (30) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് ഹരിറാം കിഷുൻജി സിംഗ് (35) ആണ് കൊല്ലപ്പെട്ടത്.
ജൂലൈ 19-ന് താനെയിലെ ബദ്‌ലാപൂർ ഈസ്റ്റിലെ വാടകവീട്ടിലായിരുന്നു സംഭവം. സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായാണ് പൊലീസ് പറയുന്നത്. തർക്കം രൂക്ഷമായതോടെ സുനിതാദേവി പ്രഷർ കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് ഭർത്താവിന്റെ തലയ്‌ക്ക് അടിക്കുകയും തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവസമയത്ത് ദമ്പതികളുടെ ഏഴ് വയസ്സുകാരനായ മകനും വീട്ടിലുണ്ടായിരുന്നു. മാതാപിതാക്കൾ തമ്മിലുള്ള സംഘർഷം കണ്ട് ഭയന്ന കുട്ടി സമീപത്തെ വീട്ടുടമയുടെ വീട്ടിലേക്ക് ഓടിക്കയറിയതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഭർത്താവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പറഞ്ഞ് അന്വേഷണത്തെ വഴിതെറ്റിക്കാൻ സുനിതാദേവി ശ്രമിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കേസിൽ നിർണായക വഴിത്തിരിവായത്. ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെട്ടാണ് മരണമെന്നും ശരീരത്തിൽ മർദനത്തിന്റെ ലക്ഷണങ്ങളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
തുടർന്ന് വീട്ടുടമയെയും മരിച്ചയാളുടെ ബന്ധുക്കളെയും ചോദ്യം ചെയ്തപ്പോൾ ദമ്പതികൾ തമ്മിലുള്ള വഴക്കിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. പിന്നീട് സുനിതാദേവിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബദ്‌ലാപൂർ ഈസ്റ്റ് പൊലീസ് അറിയിച്ചു.















