സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരള–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇന്ന് കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്.

ജൂലൈ 23, 24 തീയതികളിൽ മധ്യ അറബിക്കടലിലും കർണാടക തീരത്തോട് ചേർന്ന കടൽ പ്രദേശങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ജൂലൈ 25 മുതൽ 27 വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിലും കാറ്റ് ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ജൂലൈ 26, 27 തീയതികളിൽ ആൻഡമാൻ കടൽ, ബംഗാൾ ഉൾക്കടൽ, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

Share