പാറ്റകളെന്ന് പറഞ്ഞത് യുവാക്കളെയല്ല, വ്യാജ അഭിഭാഷകരെ ; യുവാക്കളോട് ബഹുമാനം : ചീഫ് ജസ്റ്റിസ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ‘പാറ്റകൾ’ എന്ന് വിശേഷിപ്പിച്ചത് രാജ്യത്തെ യുവാക്കളെയല്ലെന്നും വ്യാജ ഡിഗ്രിയുമായി അഭിഭാഷകവൃത്തിയിലേക്ക് എത്തുന്ന വ്യാജ അഭിഭാഷകരെയാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. യുവാക്കളോട് തനിക്ക് അതിയായ ബഹുമാനമാണുള്ളതെന്നും നിയമപരമായ പരിഹാരം തേടുന്ന എല്ലാ യുവാക്കൾക്കും സുപ്രീംകോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ യുവജനങ്ങളിൽ നിന്നാണ് താൻ കരുത്താർജിക്കുന്നതെന്നും അവരുടെ പരാതികൾ നിയമപരമായ മാർഗങ്ങളിലൂടെ പരിഗണിക്കാൻ നീതിന്യായ വ്യവസ്ഥ പ്രതിബദ്ധമാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

ഈ വർഷം മേയ് 15-ന് നടന്ന ഒരു ഹിയറിങ്ങിനിടെയുണ്ടായ പരാമർശം യുവാക്കളെ ലക്ഷ്യമിട്ടതാണെന്ന തരത്തിൽ വ്യാപക വിവാദം ഉയർന്നിരുന്നു. തുടർന്ന് രൂപംകൊണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് വീണ്ടും വിശദീകരണം നൽകിയത്.

അതേസമയം, സി.ജെ.പി. മാർച്ചിനെതിരായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചെന്ന മാധ്യമ റിപ്പോർട്ടുകളും അദ്ദേഹം തള്ളി. അന്നത്തെ സമയത്ത് കോടതിക്ക് മുന്നിലുണ്ടായിരുന്നത് റിട്ട് ഹർജിയല്ല, ഒരു നിവേദനം മാത്രമായിരുന്നുവെന്നും അതിനെ ഹർജിയായി പരിഗണിക്കാൻ നിയമപരമായി സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ഹർജി ഉടൻ പരിഗണിക്കണമെന്ന അഭ്യർഥന ഉയർന്നപ്പോഴാണ് “സമയം പാഴാക്കരുത്” എന്ന പരാമർശം നടത്തിയതെന്നും, അത് മാധ്യമങ്ങൾ തെറ്റായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് ആരോപിച്ചു.

Share