തൊടുപുഴ: ഇടുക്കിയിൽ ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചിരുന്നതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു. കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ എസ്‌ഐ എൻ.എസ്. റോയിയും സിപിഒ ജിജോ ആന്റണിയുമാണ് മദ്യപിച്ചിരുന്നതെന്ന് പരിശോധനാഫലത്തിൽ വ്യക്തമാക്കുന്നത്.
കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി നടത്തിയ പരിശോധനയിലാണ് ഇരുവരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ പ്രദർശനത്തിനിടെ ഡ്യൂട്ടിക്കെത്തിയ ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി 200-ഓളം നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
അതേസമയം, ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി കരിമണ്ണൂർ എസ്‌ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്പെൻഡ് ചെയ്തു.