തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടിക്കെതിരെ മലയാളത്തിലെ ചില മാധ്യമങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘടിതമായ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപിയെ സംബന്ധിച്ച് ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകർ പാർട്ടിയുടെ മീഡിയ ടീമുമായി ബന്ധപ്പെടുകയോ വിവരങ്ങൾ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്നും മാധ്യമപ്രവർത്തനത്തിന്റെ സാമാന്യ മര്യാദകൾ പോലും പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങളും സാങ്കൽപ്പിക കഥകളും വാർത്തകളായി അവതരിപ്പിക്കുകയാണെന്നും, വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകളേക്കാൾ കെട്ടിച്ചമച്ച കഥകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
വിവാദ തലക്കെട്ടുകൾക്ക് പിന്നാലെ പോകുന്നതിനുപകരം സത്യസന്ധവും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതുമായ മാധ്യമപ്രവർത്തനമാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയ രാജീവ് ചന്ദ്രശേഖർ, വ്യാജവും സ്ഥിരീകരിക്കപ്പെടാത്തതുമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് മാധ്യമപ്രവർത്തനമല്ലെന്നും അഭിപ്രായപ്പെട്ടു.
ബിജെപി കേരളത്തിന്റെ നേതൃത്വവും പ്രവർത്തകരും വികസിത കേരളം എന്ന ലക്ഷ്യം മുൻനിർത്തി ജനസേവന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.