ന്യൂഡൽഹി: ഹരിതോർജ്ജ മേഖലയിലെ ലോകശ്രദ്ധ നേടുന്ന മറ്റൊരു ചരിത്രനേട്ടവുമായി ഇന്ത്യ. പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ 1,200 കിലോമീറ്ററിലധികം പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. ഈ പരീക്ഷണഘട്ടത്തിൽ മാത്രം 3,200 ലിറ്ററിലധികം ഡീസൽ ഉപയോഗം ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേയ്‌ക്ക് സാധിച്ചതോടെ ഇത് കാർബൺ പുറന്തള്ളൽ കുറയ്‌ക്കുന്നതിലേക്കുള്ള നിർണായക ചുവടുവയ്പ്പായി.
ഹരിയാനയിലെ ജിന്ദ്–സോണിപ്പത് റൂട്ടിൽ ജൂലൈ 17-ന് സർവീസ് ആരംഭിച്ച ട്രെയിനാണ് ഈ നേട്ടം കൈവരിച്ചത്. ഈ റൂട്ടിലെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായതിനെ തുടർന്ന് ഡൽഹി മേഖലയിലേക്ക് അടുത്തഘട്ട ട്രയലുകൾ ഉടൻ വ്യാപിപ്പിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ ട്രെയിനിനുള്ളിൽ തന്നെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് ട്രെയിനിന്റെ പ്രത്യേകത. പുക, കാർബൺ ഡൈഓക്സൈഡ്, മറ്റ് മലിനീകരണ വാതകങ്ങൾ എന്നിവ പുറന്തള്ളാതെ നീരാവി മാത്രം പുറത്തുവിടുന്നതിനാൽ നിലവിലെ ഏറ്റവും ശുദ്ധമായ റെയിൽ ഗതാഗത സാങ്കേതികവിദ്യകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
10 കോച്ചുകളുള്ള ട്രെയിനിൽ രണ്ട് ഹൈഡ്രജൻ ഡ്രൈവിംഗ് പവർ കാറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ആകെ 2,400 കിലോവാട്ട് ശേഷിയുള്ള സംവിധാനത്തിന് പിന്തുണയായി ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററികളും ഉയർന്ന മർദ്ദത്തിലുള്ള ഹൈഡ്രജൻ സംഭരണ സംവിധാനവുമുണ്ട്. ജിന്ദിൽ ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഹൈഡ്രജൻ സംഭരണ-റീഫില്ലിംഗ് കേന്ദ്രവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഹൈഡ്രജൻ ചോർച്ച, തീപിടിത്തം, പുക എന്നിവ കണ്ടെത്താൻ ആധുനിക സുരക്ഷാ സംവിധാനങ്ങളും ഓട്ടോമാറ്റിക് ഷട്ട്ഡൗൺ സംവിധാനങ്ങളും ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജർമനി, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമാണ് ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചത്. സ്വന്തം സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഹൈഡ്രജൻ റെയിൽ ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിലൂടെ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യത്തിനും ഹരിത ഊർജ്ജ ദൗത്യത്തിനും ഈ പദ്ധതി കൂടുതൽ കരുത്തേകുന്നതായാണ് വിലയിരുത്തൽ.
പൂർണമായും വൈദ്യുതീകരിക്കാൻ പ്രയാസമുള്ള റെയിൽപാതകളിൽ ഡീസൽ എൻജിനുകൾക്ക് പകരമായി ഹൈഡ്രജൻ ട്രെയിനുകൾ ഭാവിയിൽ വിന്യസിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യം. ഇതിലൂടെ പരിസ്ഥിതി സംരക്ഷണവും ഇന്ധന ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുന്നതും ഒരേസമയം സാധ്യമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.















