കൊല്ലം: കുണ്ടറയിൽ യുവാവ് സിയാദ് മരിച്ച സംഭവത്തിൽ ഉയർന്ന കസ്റ്റഡി മർദന ആരോപണത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കൊല്ലം റൂറൽ എസ് പി ഷാജി സുഗുണന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.
സംഭവത്തിൽ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറൽ എസ് പി അറിയിച്ചു.
കസ്റ്റഡിയിലിരിക്കെ സിയാദിന് മർദനമേറ്റെന്ന ആരോപണത്തിൽ നിലവിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മർദനത്തിന്റെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് പറയുന്നു.
എന്നാൽ സിയാദിനെ കസ്റ്റഡിയിലെടുത്തതിലും പിന്നീട് വിട്ടയച്ചതിലുമുള്ള നടപടിക്രമങ്ങളിൽ പോലീസിന് വീഴ്ച സംഭവിച്ചതായും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നിർബന്ധ നടപടികൾ പൂർത്തിയാക്കാതെയാണ് സിയാദിനെ വിട്ടയച്ചതെന്നാണ് കണ്ടെത്തൽ.
കസ്റ്റഡിയിലെടുക്കുന്ന സമയത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യമില്ലാതെ പരാതിക്കാരിയായ പെൺകുട്ടിയെ പോലീസ് ജീപ്പിൽ ഒപ്പം കൊണ്ടുപോയതായും ആരോപണമുണ്ട്. എസ് ഐ അതുലിന്റെ നിർദേശപ്രകാരമാണ് സിയാദിനെ കസ്റ്റഡിയിലെടുക്കാൻ പെൺകുട്ടിയെ ഒപ്പം കൊണ്ടുപോയതെന്നാണ് വിവരം. കസ്റ്റഡി നടപടിക്കിടെ എസ് ഐ യൂണിഫോമിൽ ആയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സിയാദിനെ തന്റെ മുന്നിൽവെച്ച് പോലീസ് മർദിച്ചുവെന്ന പരാതിക്കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പോലീസ് വാദങ്ങൾക്ക് വെല്ലുവിളിയായിട്ടുണ്ട്.
സിയാദിന്റെ മരണകാരണം ഹൃദയസംബന്ധമായ അണുബാധയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഹെപ്പറ്റൈറ്റിസ് ബാധയെ തുടർന്ന് സിയാദ് ചികിത്സയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.
കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതിന് ശേഷം സിയാദിന് മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്ന് മർദനം ഏറ്റിട്ടുണ്ടോയെന്നു പരിശോധിക്കണമെന്ന വിചിത്രവാദവും പോലീസിന്റെ ഭാഗത്തു നിന്നുയരുന്നു. ഇതിനായി സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ നിഗമനത്തിലെത്തുകയെന്ന് അന്വേഷണ സംഘം പറയുന്നു.















