ചെന്നൈ: ജീവിതം മുഴുവൻ സമ്പാദിച്ചത് സ്വന്തമായി ഒന്നും സൂക്ഷിക്കാതെ സമൂഹത്തിന് തിരികെ നൽകിയ മനുഷ്യൻ. അതുകൊണ്ടുതന്നെയാണ് നടൻ രജനീകാന്ത് അദ്ദേഹത്തെ സ്വന്തം പിതാവായി ദത്തെടുക്കാൻ വരെ ആഗ്രഹിച്ചത്. എന്നാൽ ആ ക്ഷണം പോലും വിനയപൂർവം നിരസിച്ച് ലളിതജീവിതം തുടർന്ന വ്യക്തിയാണ് പദ്മശ്രീ ജേതാവ് പാലം കല്യാണസുന്ദരം.
തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ മേലകരിവേലംകുളത്താണ് 1940-ൽ അദ്ദേഹത്തിന്റെ ജനനം. റോഡോ വൈദ്യുതിയോ സ്കൂളോ പോലുമില്ലാതിരുന്ന ഗ്രാമത്തിൽ നിന്നാണ് കല്യാണസുന്ദരത്തിന്റെ ജീവിതയാത്ര ആരംഭിച്ചത്. ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടമായ അദ്ദേഹത്തെ വളർത്തിയത് അമ്മയായിരുന്നു. “കഴിയുന്നത്ര മറ്റുള്ളവരെ സഹായിക്കണം” എന്ന അമ്മയുടെ ഉപദേശമാണ് പിന്നീട് ജീവിത ദൗത്യമായി മാറിയത്.
ദിവസവും 20 കിലോമീറ്റർ നടന്ന് സ്കൂളിലെത്തിയിരുന്ന കല്യാണസുന്ദരം, ഒറ്റയ്‌ക്കുള്ള യാത്ര ബുദ്ധിമുട്ടായപ്പോൾ ഗ്രാമത്തിലെ മറ്റ് കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചു. എന്നാൽ അഞ്ച് രൂപയുടെ സ്കൂൾ ഫീസ് പോലും നൽകാൻ കഴിയാത്ത കുട്ടികളുടെ ഫീസും പുസ്തകങ്ങളും വസ്ത്രങ്ങളും അദ്ദേഹം തന്നെ ഏറ്റെടുത്തു. മനുഷ്യസ്നേഹത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.
തുടർന്ന് സാഹിത്യത്തിലും ചരിത്രത്തിലും ബിരുദവും ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദവും സ്വർണമെഡലോടെ പൂർത്തിയാക്കിയ അദ്ദേഹം തൂത്തുക്കുടി ജില്ലയിലെ കുമാരഗുരുപര ആർട്സ് കോളേജിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ചു.
35 വർഷം മുഴുവൻ ശമ്പളവും ദാനം
ആദ്യ ശമ്പളം ലഭിച്ച ദിവസം തന്നെ ഒരു തീരുമാനം അദ്ദേഹം എടുത്തു. ശമ്പളത്തിന്റെ ഒരു ഭാഗമല്ല, മുഴുവൻ ശമ്പളവും അനാഥർക്കും നിർധന വിദ്യാർഥികൾക്കും നൽകുക. 35 വർഷം ഈ തീരുമാനം അദ്ദേഹം മാറ്റിയില്ല. സ്വന്തം ചെലവുകൾക്കായി ഹോട്ടലുകളിലും അലക്കുകടകളിലും അധികജോലി ചെയ്ത് ജീവിച്ചു.
പെൻഷനും സ്വത്തും പുരസ്‌കാരത്തുകയും ദാനം
1998-ൽ വിരമിച്ചപ്പോൾ ലഭിച്ച 10 ലക്ഷം പെൻഷൻ തുകയും അദ്ദേഹം മുഴുവൻ ദാനം ചെയ്തു. പൂർവിക സ്വത്തുക്കളും പൊതുപ്രവർത്തനങ്ങൾക്കായി നൽകി. വിരമിച്ച ശേഷവും ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്ത് ലഭിച്ച വരുമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു.അമേരിക്കയിലെ ഒരു സംഘടന നൽകിയ 30 കോടിയുടെ പുരസ്‌കാരത്തുകയും അദ്ദേഹം ഒരു രൂപ പോലും സ്വന്തമായി സൂക്ഷിക്കാതെ ദാനം ചെയ്തു.
രജനീകാന്തിന്റെ ക്ഷണവും നിരസിച്ചു
2012-ൽ നടൻ രജനീകാന്ത് കല്യാണസുന്ദരത്തെ തന്റെ പിതാവായി ദത്തെടുക്കാൻ ആഗ്രഹിക്കുകയും സ്വന്തം വീട്ടിൽ താമസിക്കാൻ ക്ഷണിക്കുകയും ചെയ്തു. എന്നാൽ ലളിതമായ ജീവിതം തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ് അദ്ദേഹം ആ ക്ഷണം നിരസിച്ചു.
ദേശീയ-അന്തർദേശീയ അംഗീകാരം
മനുഷ്യസേവനത്തിനുള്ള അദ്ദേഹത്തിന്റെ സമർപ്പണം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഐക്യരാഷ്‌ട്രസഭയുടെ പ്രശംസയും വിവിധ അന്തർദേശീയ സ്ഥാപനങ്ങളുടെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. 2023-ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു.
ജീവിതം നൽകിയ സന്ദേശം
വിവാഹം പോലും കഴിക്കാതിരുന്നതിന് പിന്നിലെ കാരണം കല്യാണസുന്ദരം ഒരിക്കൽ വ്യക്തമാക്കിയിരുന്നു. കുടുംബത്തിനായി ചെലവഴിക്കേണ്ട പണം സമൂഹത്തിന് നൽകാനാണ് താൻ ആഗ്രഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമ്പത്ത് സ്വരൂപിക്കുന്നതിലല്ല, അത് അർഹരിലേക്ക് എത്തിക്കുന്നതിലാണ് ജീവിതത്തിന്റെ യഥാർത്ഥ മൂല്യമെന്ന സന്ദേശമാണ് പാലം കല്യാണസുന്ദരത്തിന്റെ ജീവിതം ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നത്.















