‘വന്ദേ മാതരം’ അപമാനിച്ചാല്‍ ഇനി മൂന്ന് വര്‍ഷം വരെ തടവ്; ബില്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയഗാനമായ ‘വന്ദേ മാതരം’ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം. രാജ്യസഭയ്‌ക്ക് പിന്നാലെ ലോക്‌സഭയും വ്യാഴാഴ്ച ബില്‍ പാസാക്കിയതോടെ, ഇനി രാഷ്‌ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ഇത് നിയമമാകും. ബില്ല് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ പറഞ്ഞു, ”വന്ദേ മാതരം’ ബില്‍ ഒരു സാധാരണ നിയമനിര്‍മാണമല്ല. ഇന്ത്യയുടെ ആത്മാവിനെയും ദേശീയബോധത്തെയും സാംസ്‌കാരിക പൈതൃകത്തെയും പ്രതിനിധീകരിക്കുന്നതാണിത്. സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മകളിലേക്ക് രാജ്യത്തെ തിരികെ കൊണ്ടുപോകുന്ന ബില്ലാണിത്.’

ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസിനെതിരെയും മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ”വന്ദേ മാതരം’ ബില്ലിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. പ്രത്യേകിച്ച് കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നതെന്ന് അറിയില്ല. ദേശീയഗാനത്തെ അപമാനിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടി ഉറപ്പാക്കാനാണ് ഈ ബില്‍. ‘വന്ദേ മാതരം’ എതിര്‍ക്കുന്നത് രാജ്യത്തിന്റെ അഭിമാനത്തെ അപമാനിക്കുന്നതിന് തുല്യമാണ്,’ അദ്ദേഹം പറഞ്ഞു.

ബില്‍ നിയമമായാല്‍ ‘വന്ദേ മാതരം’ മനഃപൂര്‍വം അപമാനിക്കുകയോ, ദേശീയഗാനത്തിന്റെ ആലാപനം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്ക്: പരമാവധി മൂന്ന് വര്‍ഷം വരെ തടവ് പിഴ അല്ലെങ്കില്‍ തടവും പിഴയും ഒരുമിച്ച് എന്നിങ്ങനെയുള്ള ശിക്ഷ ലഭിക്കും. ‘വന്ദേ മാതരം’ ആലപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ബില്ലില്‍ ദേശീയഗാനത്തിന്റെ ആലാപനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ സര്‍ക്കാര്‍ ചടങ്ങുകളിലും ‘വന്ദേ മാതരം’ ആലപിക്കണം. ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയഗാനം ആലപിക്കണം. ഗാനത്തിന്റെ ആറ് പദ്യങ്ങളും ആലപിക്കണം. പൂര്‍ണ ആലാപനത്തിന് ഏകദേശം മൂന്ന് മിനിറ്റും പത്ത് സെക്കന്‍ഡും സമയം വേണ്ടിവരും. ആലാപന സമയത്ത് എല്ലാവരും അറ്റന്‍ഷന്‍ നിലയില്‍ നില്‍ക്കണം. സ്‌കൂളുകളില്‍ രാവിലെ പ്രാര്‍ത്ഥനയ്‌ക്ക് മുമ്പ് ‘വന്ദേ മാതരം’ ആലപിക്കുകയോ പ്ലേ ചെയ്യുകയോ വേണം.

ദേശീയഗാനമായ ‘വന്ദേ മാതരം’ രചിച്ചത് ബങ്കിംചന്ദ്ര ചാറ്റര്‍ജിയാണ്. സംസ്‌കൃതവും ബംഗാളിയും ഇടകലര്‍ന്ന ഭാഷയിലാണ് ആറ് പദ്യങ്ങളുള്ള ഈ ഗാനം രചിച്ചിരിക്കുന്നത്. 1896-ല്‍ കൊല്‍ക്കത്തയിലാണ് ആദ്യമായി പൊതുവേദിയില്‍ ആലപിച്ചത്. ബങ്കിംചന്ദ്രയുടെ പ്രശസ്ത നോവലായ ‘ആനന്ദമഠം’ എന്ന കൃതിയിലാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന പ്രതീകങ്ങളിലൊന്നായി ‘വന്ദേ മാതരം’ മാറി.

Share