ന്യൂഡല്‍ഹി: പാക് അധീന ജമ്മു-കശ്മീരില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളെ ശക്തമായി തള്ളി ഇന്ത്യ. അവിടുത്തെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പാകിസ്ഥാന്‍ ഭരണകൂടം നിഷേധിക്കുകയാണെന്നും, ഈ തിരഞ്ഞെടുപ്പുകള്‍ക്ക് യാതൊരു നിയമസാധുതയോ ന്യായീകരണമോ ഇല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്, പാക് അധീന ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ അതീവ ആശങ്കാജനകമാണെന്നാണ്. സമാധാനപരമായി പ്രതിഷേധിച്ച സാധാരണക്കാര്‍ക്കെതിരെ പാക് ഭരണകൂടം ക്രൂരമായ ബലപ്രയോഗം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഈ നടപടികളില്‍ 40-ലധികം നിരപരാധികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. പ്രതിഷേധം നടത്തുന്ന ജനങ്ങളോട് പാകിസ്ഥാന്‍ സ്വീകരിക്കുന്ന സമീപനം മനുഷ്യാവകാശ ലംഘനത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പാക് അധീന കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്തിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും, അതിനാല്‍ ഇത്തരം തെരഞ്ഞെടുപ്പുകള്‍ക്ക് യാതൊരു നിയമപരമായ അംഗീകാരവും ഇന്ത്യ നല്‍കില്ലെന്നും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.
അതേസമയം, പ്രതിഷേധിക്കുന്ന സാധാരണക്കാരെ ‘ശത്രുക്കള്‍’ എന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി വിശേഷിപ്പിച്ചതും അവിടത്തെ ജനങ്ങളോടുള്ള ഭരണകൂടത്തിന്റെ സമീപനത്തെ തുറന്നുകാട്ടുന്നതാണെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ ചൂണ്ടിക്കാട്ടി. പാക് അധീന ജമ്മു-കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അവിടത്തെ സാഹചര്യം അന്താരാഷ്‌ട്ര സമൂഹം ഗൗരവത്തോടെ കാണണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.















