ന്യൂഡൽഹി: പാറ്റ സമരത്തിന് പിന്നാലെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രമുഖ യൂട്യൂബർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കുമെതിരെ നടപടിക്കൊരുങ്ങി ഡൽഹി പൊലീസ്.
ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് അന്വേഷണം നടത്തുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാനേജ്മെന്റ്, കണ്ടന്റ് പ്രമോഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന മൂന്ന് സ്വകാര്യ കമ്പനികളുടെ രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോകൾ, ലൈവ് സ്ട്രീമുകൾ, പോസ്റ്റുകൾ എന്നിവ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കുന്നതായി അധികൃതർ അറിയിച്ചു.
അക്രമത്തിന് ആളുകളെ പ്രേരിപ്പിക്കൽ, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കൽ, തെറ്റായ വിവരങ്ങൾ പങ്കുവെക്കൽ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനകം ഏകദേശം 180 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അന്വേഷണ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ നിരപരാധികളായ വിദ്യാർഥികൾക്കെതിരെ നടപടികളുണ്ടാകില്ലെന്ന് ഡൽഹി സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും പ്രതിഷേധത്തിനിടെ അക്രമത്തിലും പൊതുമുതൽ നശിപ്പിക്കലിലും പങ്കെടുത്തവർക്കും ഈ ഇളവ് ബാധകമാകില്ലെന്ന് ആഭ്യന്തരമന്ത്രി ആശിഷ് സൂദ് അറിയിച്ചു.















