റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

Published by
ജനം വെബ്‌ഡെസ്ക്

റഷ്യ: റഷ്യയിലെ പ്സ്കോവിൽ പ്രാദേശിക സർക്കാരിന്റെ നേതൃത്വത്തിൽ 2026 ജൂലൈ 23 മുതൽ 26 വരെ നടന്ന ഏഴാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയ്‌ക്ക് അഭിമാനനേട്ടം. റിമ കല്ലിങ്ങൽ നായികയായ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ (Grand Prix) പുരസ്‌കാരം സ്വന്തമാക്കി.

അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഇന്ത്യയിൽ നിന്ന് അന്താരാഷ്‌ട്ര മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമായിരുന്നു.

ഇന്ത്യയ്‌ക്കൊപ്പം കസാക്കിസ്ഥാൻ, ബെൽജിയം, ചൈന, താജിക്കിസ്ഥാൻ, ഹംഗറി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളോടാണ് ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ മത്സരിച്ചത്. ശക്തമായ അന്താരാഷ്‌ട്ര മത്സരത്തെ മറികടന്നാണ് ചിത്രം മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ സ്വന്തമാക്കിയത്.

ഫെസ്റ്റിവലിലെ അന്താരാഷ്‌ട്ര മത്സരവിഭാഗത്തിലെ ജൂറിയുടെ വിലയിരുത്തലും പ്രേക്ഷക വോട്ടും സംയോജിപ്പിച്ചാണ് ഗ്രാൻഡ് പ്രീ ജേതാവിനെ തീരുമാനിച്ചത്. കലാമൂല്യത്തിനൊപ്പം പ്രേക്ഷകസ്വീകാര്യതയും ഒരുപോലെ നേടിയെന്നത് ഈ പുരസ്‌കാരത്തിന്റെ പ്രത്യേകതയാണ്.

പ്രശസ്ത റഷ്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ അലക്സി ജർമ്മൻ ജൂനിയർ (Alexey German Jr.) ആയിരുന്നു ജൂറി ചെയർമാൻ. വെനീസ് ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ നേടിയ വ്യക്തിയാണ് അദ്ദേഹം.

ജൂറിയിൽ “Seance” മാസികയുടെ എഡിറ്റർ-ഇൻ-ചീഫും ചലച്ചിത്ര നിരൂപകനുമായ വാസിലി സ്റ്റെപനോവ് (Vasily Stepanov), സംഗീതജ്ഞനും റോക്ക് ബാൻഡ് കിനോയുടെ സ്ഥാപകനുമായ അലക്സി റൈബിൻ (Alexey Rybin), ഉസ്ബെക്കിസ്ഥാനിലെ പ്രശസ്ത നടനും സംവിധായകനുമായ റുസ്തം സഗ്ദുള്ളേവ് (Rustam Sagdullaev), അർമേനിയൻ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ എഡ്ഗർ ബാഗ്ദാസര്യൻ (Edgar Baghdasaryan) എന്നിവരും അംഗങ്ങളായിരുന്നു.

ലോകമെമ്പാടുമുള്ള ശ്രദ്ധേയ ചിത്രങ്ങളോട് മത്സരിച്ച് നേടിയ ഈ നേട്ടം മലയാള സിനിമയുടെ അന്താരാഷ്‌ട്ര അംഗീകാരത്തിന് പുതിയ അധ്യായം കുറിക്കുകയാണ്. ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച ഏക മത്സരചിത്രം തന്നെ മികച്ച ചിത്രത്തിനുള്ള പരമോന്നത പുരസ്‌കാരം നേടിയത് മലയാള സിനിമയ്‌ക്ക് അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.

Share