തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ എസ്.എൻ.ഡി.പി യോഗം കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാഷ്‌ട്രീയ പരാജയങ്ങൾക്ക് ഒരു സാമൂഹിക പ്രസ്ഥാനത്തെയും അതിന്റെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തെയും ബലിയാടാക്കാനുള്ള ശ്രമം ചരിത്രത്തോടും സാമൂഹിക യാഥാർത്ഥ്യങ്ങളോടുമുള്ള അനാദരവാണെന്ന് കൗൺസിൽ പ്രമേയത്തിലൂടെ വ്യക്തമാക്കി.
ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ദർശനങ്ങളിൽ രൂപംകൊണ്ട എസ്.എൻ.ഡി.പി യോഗം ഒരു നൂറ്റാണ്ടിലേറെയായി സാമൂഹിക നവോത്ഥാനം, വിദ്യാഭ്യാസ പുരോഗതി, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം എന്നിവയ്‌ക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ സാമൂഹിക നീതി, വിദ്യാഭ്യാസ വികസനം, സാമ്പത്തിക ശാക്തീകരണം എന്നീ മേഖലകളിൽ സംഘടന നിർണായക ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും പ്രമേയത്തിൽ വിലയിരുത്തി.
വെള്ളാപ്പള്ളി നടേശനെതിരായി ഉയരുന്ന രാഷ്‌ട്രീയ ആരോപണങ്ങളെ ജനങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുമെന്ന ആത്മവിശ്വാസവും കൗൺസിൽ പ്രകടിപ്പിച്ചു. ജനാധിപത്യ വ്യവസ്ഥയിൽ ഓരോ തിരഞ്ഞെടുപ്പ് ഫലവും ജനങ്ങളുടെ സ്വതന്ത്രമായ രാഷ്‌ട്രീയ വിലയിരുത്തലിന്റെ പ്രതിഫലനമാണെന്നും, അത്തരം ജനവിധിയെ അംഗീകരിച്ച് ആത്മപരിശോധന നടത്തുന്നതിന് പകരം ഒരു സാമൂഹിക സംഘടനയെയും അതിന്റെ നേതൃത്വത്തെയും കുറ്റപ്പെടുത്തുന്ന സമീപനം ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ലെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
ഇത്തരം പ്രസ്താവനകൾ സാമൂഹിക ഐക്യത്തിനും പരസ്പര വിശ്വാസത്തിനും ഗുണകരമല്ലെന്നും എസ്.എൻ.ഡി.പി യോഗം കൗൺസിൽ ഓർമ്മിപ്പിച്ചു. അതിനാൽ എ.എൻ. ഷംസീർ തന്റെ പ്രസ്താവന പിൻവലിച്ച് എസ്.എൻ.ഡി.പി യോഗത്തോടും അതിന്റെ ലക്ഷക്കണക്കിന് അംഗങ്ങളോടും ഖേദം പ്രകടിപ്പിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.
ശ്രീനാരായണ ഗുരുവിന്റെ സമത്വദർശനത്തിലും ജനാധിപത്യ മൂല്യങ്ങളിലും ഉറച്ചുനിന്നുകൊണ്ട് സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്നും കൗൺസിൽ ഏകകണ്ഠമായി പ്രഖ്യാപിച്ചു.
ഡോ. എം.എൻ. സോമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി പ്രമേയം അവതരിപ്പിച്ചു. കൗൺസിലർമാരായ പി. സുന്ദരൻ, വിപിൻരാജ്, ബേബിറാം, പി.കെ. പ്രസന്നൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.















