കൊച്ചി: പാർലമെന്റ് സമുച്ചയത്തിൽ സ്വതന്ത്ര എം.പി. പപ്പു യാദവ് നടത്തിയ പ്രതിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ശബരിമല കർമ്മ സമിതി രംഗത്ത്. കാവിവസ്ത്രം ധരിച്ച് ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ കാണിക്കയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിക്കുന്നതിനായി നടത്തിയ നാടകീയ പ്രതിഷേധം ഹിന്ദു സമൂഹത്തിന്റെ വിശ്വാസത്തെയും സന്യാസി സമൂഹത്തിന്റെ ആത്മാഭിമാനത്തെയും വ്രണപ്പെടുത്തുന്നതാണെന്ന് ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്. ജെ. ആർ. കുമാർ പ്രസ്താവനയിൽ ആരോപിച്ചു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കാവിവസ്ത്രം ധരിച്ച് പൂജാരിയുടെ വേഷത്തിൽ ഒരു കാണിക്കവഞ്ചി ഉപയോഗിച്ചുള്ള പ്രതിഷേധത്തിനിടയിൽ, കാണിക്കപ്പെട്ടിയിൽ ഇടേണ്ട പണം സ്വന്തം പോക്കറ്റിൽ ഇടുന്നതായി പപ്പു യാദവ് അഭിനയിച്ചതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിക്കാൻ തിരഞ്ഞെടുത്ത ഈ രീതി കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ അപമാനിക്കുന്നതാണെന്നാണ് ശബരിമല കർമ്മ സമിതിയുടെ നിലപാട്.
കാവിവസ്ത്രം ഒരു രാഷ്‌ട്രീയ വേഷവിധാനമല്ലെന്നും, അത് ത്യാഗത്തിന്റെയും തപസ്സിന്റെയും ആത്മനിയന്ത്രണത്തിന്റെയും സനാതന ധർമ്മസംരക്ഷണത്തിന്റെയും വിശുദ്ധ പ്രതീകമാണെന്നും എസ്. ജെ. ആർ. കുമാർ പറഞ്ഞു. ആ വിശുദ്ധ പ്രതീകത്തെ രാഷ്‌ട്രീയ നാടകത്തിന്റെ ഭാഗമാക്കിയത് യാതൊരു കാരണവശാലും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും ആരോപണങ്ങൾ ഉന്നയിക്കാനുണ്ടെങ്കിൽ അതിന് ഭരണഘടനാപരവും നിയമപരവുമായ നിരവധി മാർഗങ്ങളുണ്ടെന്നും, അന്വേഷണം ആവശ്യപ്പെടുകയോ കോടതിയെ സമീപിക്കുകയോ തെളിവുകൾ സമർപ്പിക്കുകയോ ചെയ്യാമെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഒരു വിശ്വാസസമൂഹത്തിന്റെ പവിത്ര പ്രതീകങ്ങളെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ അന്തസ്സിന് യോജിച്ചതല്ലെന്നും ചൂണ്ടിക്കാട്ടുന്നു.
സംഭവത്തെത്തുടർന്ന് ലോക്സഭാ സ്പീക്കർ പാർലമെന്റിന്റെ ചട്ടലംഘനത്തെക്കുറിച്ച് അതൃപ്തി രേഖപ്പെടുത്തിയതായും, ഡൽഹിയിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി രജിസ്റ്റർ ചെയ്തതായും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. തുടർന്ന് പപ്പു യാദവ് വിശദീകരണവുമായി രംഗത്തെത്തേണ്ടി വന്നതും വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്നും ശബരിമല കർമ്മ സമിതി വിലയിരുത്തുന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ രാജ്യത്തെ സന്യാസി സമൂഹം സംഘടിപ്പിച്ച പ്രതിഷേധം ഹിന്ദുസമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ സ്വാഭാവിക പ്രതികരണമാണെന്നും, സന്യാസിമാരെ അപമാനിക്കുന്നതും കാവിവസ്ത്രത്തെ രാഷ്‌ട്രീയ പരിഹാസത്തിനുള്ള ഉപകരണമാക്കുന്നതും അംഗീകരിക്കാനാവില്ലെന്ന ശക്തമായ സന്ദേശമാണ് ആ പ്രതിഷേധം നൽകിയതെന്നും പ്രസ്താവനയിൽ പറയുന്നു.
ഈ സംഭവത്തിൽ പ്രതിപക്ഷത്തിലെ ചില പ്രമുഖ നേതാക്കളുടെ സാന്നിധ്യവും പിന്തുണയും നിരാശാജനകമാണെന്നും, അഭിപ്രായസ്വാതന്ത്ര്യം മറ്റുള്ളവരുടെ വിശ്വാസത്തെയും പവിത്ര പ്രതീകങ്ങളെയും അവഹേളിക്കാനുള്ള അവകാശമല്ലെന്നും എസ്. ജെ. ആർ. കുമാർ അഭിപ്രായപ്പെട്ടു.
ശബരിമല കർമ്മ സമിതി കേന്ദ്ര സർക്കാരിനോടും പാർലമെന്റിന്റെ അധികാരികളോടും നാല് ആവശ്യങ്ങളും മുന്നോട്ടുവച്ചു. പാർലമെന്റിന്റെ അന്തസ്സിന് കളങ്കം വരുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം, കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ച നടപടിക്കെതിരെ പാർലമെന്റിന്റെ ചട്ടങ്ങൾ അനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കണം, മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം രാഷ്‌ട്രീയ നാടകങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണം, പപ്പു യാദവ് രാജ്യത്തെ ഹിന്ദുസമൂഹത്തോടും സന്യാസി സമൂഹത്തോടും പരസ്യമായി മാപ്പ് പറയണം എന്നിവയാണ് ആവശ്യങ്ങൾ.
സനാതന ധർമ്മത്തിന്റെ പ്രതീകങ്ങളെയും ആത്മീയ പാരമ്പര്യത്തെയും സംരക്ഷിക്കുക എന്നത് ഒരു സംഘടനയുടെ മാത്രം ബാധ്യതയല്ലെന്നും, ഭാരതത്തിന്റെ സംസ്കാരത്തെ ആദരിക്കുന്ന ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും വിശ്വാസത്തെ അപമാനിക്കുന്ന രാഷ്‌ട്രീയം ഭാരതത്തിന്റെ ജനാധിപത്യ സംസ്കാരത്തിന്റെ ഭാഗമാകാൻ അനുവദിക്കരുതെന്നും എസ്. ജെ. ആർ. കുമാർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.















