തിരുവനന്തപുരം: തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ശക്തി കൂടിയ ന്യൂനമർദ്ദം തെക്ക്-കിഴക്കൻ രാജസ്ഥാനിന് മുകളിലായി സ്ഥിതി ചെയ്യുകയാണെന്നും, ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ രാജസ്ഥാൻ മേഖലകളിലൂടെ പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ക്രമേണ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 1 മുതൽ 5 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമോ അതിശക്തമോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്. കൂടാതെ ഓഗസ്റ്റ് 2, 5 തീയതികളിലും ശക്തമായ മഴ ലഭിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
മഴയ്‌ക്കൊപ്പം ഓഗസ്റ്റ് 1, 2 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ പത്തനംതിട്ടയ്‌ക്ക് പുറമെ കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിലധികം മഴ ലഭിക്കാനുള്ള സാധ്യതയുള്ളതിനാലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ വിനോദസഞ്ചാരത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ശബരിമല തീർഥാടകർക്ക് യാത്രാനുമതി തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ കോഴഞ്ചേരി, ആറന്മുള മേഖലകളിൽ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ നദീതീരങ്ങൾ, മലയോര മേഖലകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.















