തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലും പ്രളയസമാനമായ വെള്ളപ്പൊക്കവും വ്യാപക നാശം വിതച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടലും നദികൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തതോടെ വിവിധ ജില്ലകൾ ഒറ്റപ്പെട്ടു. മഴക്കെടുതിയിൽ ഇതുവരെ എട്ടുപേർ മരിക്കുകയും ഏഴുപേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. വ്യാപകമായ കൃഷിനാശവും വസ്തുനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്.
കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് പാലാ നഗരം വെള്ളത്തിനടിയിലായി. എരുമേലി, മുണ്ടക്കയം, മണിമല ടൗണുകളിലും വെള്ളം കയറി. ഈരാറ്റുപേട്ട–വാഗമൺ റോഡിൽ എട്ടിടങ്ങളിൽ കല്ലുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഏറ്റുമാനൂർ–പൂഞ്ഞാർ, പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതകളിലും പലയിടങ്ങളിലും വെള്ളം കയറിയതോടെ ഗതാഗതം മുടങ്ങി.
പത്തനംതിട്ടയിൽ മൂന്നിടത്ത് ഉരുൾപൊട്ടിയെങ്കിലും ആളപായമുണ്ടായില്ല. റാന്നി ടൗൺ പൂർണമായും ഒറ്റപ്പെട്ടതോടെ വീടുകളിൽ കുടുങ്ങിയവരെ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി. ആറന്മുളയിൽ സത്രക്കടവ് മുതൽ മാലക്കര വരെയുള്ള റോഡ് വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിനിടയിലും ആചാരപരമായി ആറന്മുള വള്ളസദ്യ നടന്നു. മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നിരുന്നെങ്കിലും പിന്നീട് രണ്ടെണ്ണം അടച്ചു.
തിരുവനന്തപുരം ജില്ലയിൽ പേപ്പാറ, അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. കണ്ണൂരിൽ കൊളിത്തട്ട്, ആറളം വന്യജീവി സങ്കേതം, മാക്കൂട്ടം, ബ്രഹ്മഗിരി വനമേഖലകൾ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ആറളം ഫാമും വന്യജീവി സങ്കേതവും ഒറ്റപ്പെട്ടു. പഴശ്ശി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു. കൊട്ടിയൂർ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഞായറാഴ്ച രാവിലെ വരെ ഗതാഗത നിരോധനം ഏർപ്പെടുത്തി.
പാലക്കാട് ജില്ലയിൽ മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകൾ തുറന്നതോടൊപ്പം തൃത്താല, വെള്ളിയാങ്കല്ല് ഷട്ടറുകളും ഉയർത്തി. കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ ദേശീയപാതയിൽ വെള്ളം കയറി തടസ്സപ്പെട്ട ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും താമരശ്ശേരിച്ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുകയാണ്. മലബാർ റിവർ ഫെസ്റ്റിവൽ നിർത്തിവച്ചു. കടലുണ്ടി കപ്പലങ്ങാടി ബീച്ചിൽ ബോട്ട് കരയ്‌ക്കടുപ്പിക്കാൻ കഴിയാതെ കടലിൽ കുടുങ്ങിയ 17 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇടുക്കിയിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് കല്ലാർകൂട്ടി, മലങ്കര, കല്ലാർ ഡൈവേർഷൻ, പാംബ്ല അണക്കെട്ടുകളും ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു.
മഴക്കെടുതിയിൽ മരിച്ചവരിൽ കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വണ്ടൻപ്ലാവിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന റെജീന (49), മകൻ ജോസഫിൻ (24), പുതുപ്പള്ളി വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് മരിച്ച 11-കാരൻ മിലൻ കെ. ഷിജു, ഇടുക്കി കുടയത്തൂരിലെ ആദിവാസി സ്ത്രീ സുമതി (69), വാഗമൺ കോലാഹലമേട്ടിൽ മണ്ണിടിച്ചിലിൽ മരിച്ച പ്രഭാകരൻ നായർ (38), മലപ്പുറം ജില്ലയിൽ കരകവിഞ്ഞൊഴുകിയ തോട്ടിൽ വീണ് മരിച്ച ആദം ഐമൻ (4), അബ്ദുൽ മുഹൈനി (രണ്ടര), വയനാട് കാവുംമന്ദത്ത് വൈദ്യുതാഘാതമേറ്റ് മരിച്ച കർഷകൻ ബെന്നി (57) എന്നിവരാണ്.
കണ്ണൂരിൽ വി.പി. ഹനീഫയും രക്ഷാപ്രവർത്തനത്തിനിടെ നീന്തൽ പരിശീലകൻ രാജേഷും, തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഷിജിൻ, ഫ്രീമോൻ എന്നിവരും, വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ആന്റണിയും എം. ജോണും, കൊല്ലത്ത് വള്ളം മുങ്ങി തമിഴ്നാട് സ്വദേശി അർജുനും ഉൾപ്പെടെ ഏഴുപേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഗുജറാത്ത് തീരത്തുനിന്നുള്ള ന്യൂനമർദ്ദ പാത്തിയാണ് രണ്ടുദിവസമായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ചയും മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് എം.ജി. സർവകലാശാലയുടെ തിങ്കളാഴ്ചത്തെ പരീക്ഷകളും വിവിധ പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവച്ചു. ഞായറാഴ്ച നടത്താനിരുന്ന സെറ്റ് പരീക്ഷയും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പരീക്ഷകളും മാറ്റി. വനം–വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തിരഞ്ഞെടുപ്പിന്റെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ മാറ്റിവെച്ചിട്ടുണ്ട്.
കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ കേരളത്തിലെ എല്ലാ പ്രധാന തുറമുഖങ്ങളിലും മൂന്നാം നമ്പർ ജാഗ്രതാ മുന്നറിയിപ്പ് തുടരാൻ കാലാവസ്ഥ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.














